യുഡിഎഫ് ആരംഭിക്കുന്ന സമരപരിപാടികളോട് സഹകരിക്കുവാൻ ഇടതുപക്ഷം തയ്യാറാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി


1964ലെ ചട്ടം അനുസരിച്ച് ഹൈറേഞ്ചിൽ നൽകിയ പട്ടയഭൂമിയിൽ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ മാത്രം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച നടപടി ശരിയല്ലെന്നും , നിയമ വൽക്കരിക്കുന്നതിന് ഫീസ് ഈടാക്കാൻ പാടില്ലയെന്നുമുള്ള എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് ക്രമവൽക്കരണത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിന് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾക്കെതിരെ യുഡിഎഫ് ആരംഭിക്കുന്ന സമരപരിപാടികളോട് സഹകരിക്കുവാൻ ഇടതുപക്ഷം തയ്യാറാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളം നിർമ്മാണങ്ങൾ അനധികൃതമാണെന്ന് പ്രഖ്യാപിച്ച് ക്രമവൽക്കരണത്തിന്റെ പേരിൽ പണം പിരിക്കാൻ സർക്കാരിന് ധൈര്യമുണ്ടോ. ഇടുക്കി ജില്ലയിൽ നിന്നും ഒരു പൈസ പോലും ക്രമവൽക്കരണത്തിന്റെ പേരിൽ ഫീസ് ഈടാക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല. ക്രമവൽക്കരണത്തിന്റെ പേരിൽ ഉദ്യോഗസ്ഥന്മാർക്ക് ജനങ്ങളുടെ മേൽ കുതിര കയറുന്നതിനും അഴിമതിക്കുമുള്ള അവസരമാണ് സർക്കാർ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് ഫീസ് അടച്ച് അനുമതി വാങ്ങി നിർമ്മിച്ചിട്ടുള്ളതും നികുതി അടച്ചു കൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുന്നത്. കെട്ടിട നിർമ്മാണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കെട്ടിട ഉടമസ്ഥരിൽ നിന്നും ക്രമവത്കരണത്തിന്റെ പേരിൽ ഫീസ് ഈടാക്കാൻ ഒരു കോടതിയും പറഞ്ഞിട്ടില്ല. ഭൂപതിവ് ചട്ടത്തിലെ പോരായ്മകൾ പരിഹരിച്ച് നിയമവകരിക്കാനാണ് കോടതി നിർദ്ദേശിച്ചത്. ഭൂവിനിയോഗത്തെ പ്രതിപാദിക്കുന്ന ചട്ടം നാലിൽ കൃഷിക്കും ഭവന നിർമ്മാണത്തിനും എന്നതിനോട് മറ്റ് ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കാമെന്ന് മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുന്നു എന്ന് ചേർത്ത് ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ പരിഹരിക്കാമായിരുന്ന പ്രശ്നം കഴിഞ്ഞ ആറു വർഷമായി വഷളാക്കി ജനങ്ങളെ പീഡിപ്പിച്ചതിനു ശേഷം കൊള്ളയടിക്കുന്നതിന് കൂടി തീരുമാനമെടുക്കുകയാണ്. ഉപാധിരഹിതമായി നിർമ്മാണങ്ങൾ നിയമവത്കരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് രൂപം നൽകുമെന്ന് യുഡിഎഫ് ചെയർമാൻ മുന്നറിയിപ്പ് നൽകി.