കൊച്ചി കപ്പൽ അപകടം; പൊതു മധ്യത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണം; സർക്കാരിനോട് ഹൈക്കോടതി


കൊച്ചി കപ്പൽ അപകടത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപകടത്തിന്റെ വിവരങ്ങൾ പൊതുമധ്യത്തിലുണ്ടോയെന്ന് കോടതി ചോദിച്ചു. അപകടത്തിന്റെ വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു. കപ്പൽ അപകടം, അപകടത്തിൻ്റെ വ്യാപ്തി, ആഘാതം എന്നിവ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് കോടതി പറഞ്ഞു.
സമുദ്ര തീരദേശ ആവാസ വ്യവസ്ഥയെ എങ്ങനെ ബാധിച്ചിട്ടുണ്ട് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാർഗോയിലുണ്ടായിരുന്ന വസ്തുക്കൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കണം. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി തുടങ്ങി എന്ന് സർക്കാർ കോടതിയെ അറിയിച്ചു. രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
അതേസമയം കപ്പൽ അപകടത്തെ തുടർന്ന് തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 27 എണ്ണം കൊല്ലം പോർട്ടിലേക്ക് മാറ്റി. കണ്ടെത്തിയ 28 കണ്ടെയ്നറുകളും ശൂന്യമാണ്. നാല് കണ്ടെയ്നറുകളിലെ വസ്തുക്കൾ പരിശോധിക്കും. ചെറിയ അഴീക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തൊട് ഒപ്പം കശുവണ്ടി ലഭിച്ചു. അപകടം പറ്റിയ കപ്പലിലെ കണ്ടെയ്നറിൽ നിന്ന് കശുവണ്ടി കടലിൽ പോയിരുന്നു.
മെയ് 25നാണ് സംസ്ഥാനത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത് 643 കണ്ടെയ്നറുകളാണ്. ഇതിൽ കടലിൽ എത്രയെണ്ണം വീണ്ടെന്നതിൽ ഇപ്പോഴും നിശ്ചയമില്ല. നൂറിനടുത്ത് കണ്ടെയ്നറുകൾ വീണിട്ടുണ്ടാകാമെന്നാണ് നിഗമനം. കേരളത്തിൻ്റെ വിവിധയിടങ്ങളിലായി കണ്ടെത്തിയത് 59 കണ്ടെയ്നറുകളാണ്.