ഓപ്പറേഷൻ സിന്ദൂർ: പാകിസ്താൻ വ്യോമസേനയ്ക്ക് കനത്ത പ്രഹരം; 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകർത്തു


ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഉണ്ടായ സംഘർഷങ്ങളിൽ ഇന്ത്യൻ സൈന്യം പാകിസ്താൻ വ്യോമസേനയുടെ വ്യോമ ശേഷിയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ചതായി റിപ്പോർട്ട്. നാല് ദിവസത്തെ പോരാട്ടത്തിൽ പാകിസ്താൻ്റെ ആറ് യുദ്ധവിമാനങ്ങൾ, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങൾ, ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം, 30-ലധികം മിസൈലുകൾ, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങൾ എന്നിവ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചതായി ദൗത്യത്തിൻ്റെ ഭാഗമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താൻ്റെ വ്യോമതാവളങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനിടെ പാകിസ്താൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തതായി ഓപ്പറേഷണൽ ഡാറ്റയുടെ സാങ്കേതിക വിശകലനം സ്ഥിരീകരിക്കുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇലക്ട്രോണിക് യുദ്ധവിമാനം അല്ലെങ്കിൽ എയർബോൺ ഏർലി വാണിംഗ് അല്ലെങ്കിൽ കൺട്രോൾ എയർക്രാഫ്റ്റ് എന്ന് കരുതുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്ഫോം സുദർശൻ മിസൈൽ സംവിധാനം ഉപയോഗിച്ച് 300 കിലോമീറ്റർ അകലെ നിന്ന് കൃത്യതയോടെ തകർത്തതായാണ് റിപ്പോർട്ട്.
ആകാശത്ത് നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ഭോലാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ സ്വീഡിഷ് നിർമ്മിതമായ മറ്റൊരു വ്യോമ മുന്നറിയിപ്പ് വിമാനം തകർപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം നടക്കുന്ന സമയത്ത് ഹാംഗറുകൾക്കുള്ളിൽ യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നതായി ഇന്റലിജൻസ് സൂചനയുണ്ട്. എന്നാൽ ഇവിടെ നിന്നും പാകിസ്താൻ ഇതുവരെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിനാൽ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
ആക്രമണത്തിന് ശേഷം പാകിസ്താൻ്റെ യുദ്ധവിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നതിന്റെ ദൃശ്യ സ്ഥിരീകരണം ഇന്ത്യൻ വ്യോമസേനയുടെ റഡാർ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പകർത്തിയിട്ടുണ്ട്. ഇതിനുപുറമെ, പാകിസ്താനിലെ പഞ്ചാബ് മേഖലയിൽ ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിനിടെ പാകിസ്താൻ വ്യോമസേനയുടെ ഒരു സി-130 ഗതാഗത വിമാനവും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്താൻ്റെ വ്യോമതാവളങ്ങൾ അക്രമിക്കുന്നതിന് ഇന്ത്യൻ വ്യോമ സേന പ്രധാനമായും ഉപയോഗിച്ചത് ആകാശത്ത് നിന്നും തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളാണെന്നും ഈ ഓപ്പറേഷനിൽ കരയിൽ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
റാഫേലും സു-30 യുദ്ധവിമാനങ്ങളും ഒരു പാകിസ്താൻ ഹാംഗറിൽ നടത്തിയ ഏകോപിത ആക്രമണങ്ങളിലൊന്നിൽ ചൈനീസ് നിർമ്മിത വിംഗ് ലൂംഗ് ഡ്രോണുകളുടെ ഗണ്യമായ ശേഖരം നശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സംഘർഷത്തിനിടെ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്താൻ്റെ പത്തിലധികം ആളില്ലാ ആകാശ ആക്രമണ ഉപകരണങ്ങൾ തകർത്തുവെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യൻ വ്യോമതാവളങ്ങളിലേയ്ക്ക് പാകിസ്താൻ തൊടുത്തുവിട്ട നിരവധി വ്യോമ, കര ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഇന്ത്യൻ വ്യോമസേന പ്രതിരോധിച്ച് തകർത്തതായാണ് റിപ്പോർട്ട്. ഓപ്പറേഷനുകളുടെ ഭാഗമായി ശേഖരിച്ച വലിയ തോതിലുള്ള ഡാറ്റ ഇന്ത്യൻ വ്യോമസേന ഇപ്പോഴും വിശകലനം ചെയ്ത് വരികയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
ഏപ്രിൽ 26ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പേറഷൻ സിന്ദൂറിന് തുടക്കമിട്ടത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്യൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഷെല്ലുകളും ഡ്രോണുകളും മിസൈലുകളും വ്യാപകമായി തൊടുത്തുവിട്ടത്. ഇതിന് പിന്നാലെയായിരുന്നു പാകിസ്താൻ്റെ തന്ത്രപ്രധാനമായ വ്യോമ താവളങ്ങളെ ഇന്ത്യ ആക്രമിച്ചത്. നാല് ദിവസത്തോളം നീണ്ടുനിന്ന് ഈ സംഘർഷങ്ങളെ തുടർന്ന് മെയ് പത്തിന് പാകിസ്താൻ്റെ അഭ്യർത്ഥനയെ തുടർന്ന് വെടിനിർത്തൽ നിലവിൽ വരികയായിരുന്നു.