നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി


നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പിവി അൻവറിന് അതൃപ്തി. യുഡിഎഫ് സ്ഥാനാർത്ഥി വരട്ടെ. എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്ന് പിവി അൻവർ പറഞ്ഞു. ഏത് ചെകുത്താനും സ്ഥനാർത്ഥിയാകാൻ ആകില്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പി വി അൻവർ വ്യക്തമാക്കി. വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
മുന്നണി പ്രവേശനം വൈകുന്നതിൽ അണികൾക്ക് അതൃപ്തി ഉണ്ട്. അതൃപ്തി യുഡിഎഫ് നേതൃത്വത്തെ പ്രത്യേകം അറിയിക്കേണ്ടതില്ലല്ലോയെന്നും പിവി അൻപറഞ്ഞു. പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്നായിരുന്നു നേരത്തെ പിവി അൻവർ പറഞ്ഞത്.
അതിനിടെ നിലമ്പൂർ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും ഐക്കമാൻഡ് തീരുമാനം എടുക്കുക.ആരെ സ്ഥാനാർത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പി വി അൻവർ മുതൽക്കൂട്ടാണ്. മലയോര കർഷകരുടെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.