അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു; ആറുപേർ ചികിത്സയിൽ

പഞ്ചാബിലെ അമൃത്സറിൽ വിഷമദ്യം കഴിച്ച് 14 പേർ മരിച്ചു. ആറുപേർ ചികിത്സയിലാണ്. മദ്യം വിതരണം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുവെന്ന് അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്നി പറഞ്ഞു. കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
“ഇന്നലെ രാത്രി 9.30 ഓടെയാണ് വ്യാജ മദ്യം കഴിച്ച് ആളുകൾ മരിച്ചതായ ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഉടൻ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ പിടികൂടി. പ്രധാന വിതരണക്കാരനായ പ്രഭ്ജീത് സിങ്ങിനെ അറസ്റ്റ് ചെയ്തു,” അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രധാന വിതരണക്കാരനായ സാഹബ് സിംഗിന്റെ പേര് പ്രഭ്ജീത് സിംഗ് വെളിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അമൃത്സറിലെ നടന്ന വ്യാജ മദ്യ റാക്കറ്റിനെതിരെ പഞ്ചാബ് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. മുഖ്യപ്രതി പ്രഭ്ജിത് സിംഗിൻ്റെ സഹോദരൻ ജഗ്ഗു എന്ന കുൽബീർ സിംഗ്, സാറായി എന്ന സാഹിബ് സിംഗ്, ഗുർജന്ത് സിംഗ്, ജീതയുടെ ഭാര്യ നിന്ദർ കൗർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ബിഎൻഎസിലെ സെക്ഷൻ 105, എക്സൈസ് ആക്ടിലെ 61-എ എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.













































































