കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ നിയോഗിക്കാൻ തീരുമാനം


കണ്ണൂർ സർവകലാശാലയിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിരീക്ഷകരെ നിയോഗിക്കാൻ സർവകലാശാല തീരുമാനം. എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്തും. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്താൻ നിർദേശം. ചോദ്യപേപ്പർ ചോർന്ന കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിലെ പരീക്ഷ വീണ്ടും നടത്തും. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക.
ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വിദ്യാർഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തുന്നത്.
പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്സ്‌വേഡ് സഹിതം അയക്കുന്ന പേപ്പർ പ്രിൻസിപ്പലിന് മാത്രമാണ് തുറക്കാൻ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. ഇതിനുപിന്നിൽ പ്രിൻസിപ്പൽ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്. കണ്ണൂർ കമ്മീഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. ആഭ്യന്തര അന്വേഷണത്തിന് സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെയും സർവകലാശാല ചുമതലപ്പെടുത്തി.