വീണയ്ക്ക് കൂടുതൽ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇ ഡിയും കേസെടുക്കുമെന്ന് റിപ്പോർട്ട്


മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയ്ക്കെതിരെ ഇ.ഡിയും കേസെടുക്കുമെന്ന് റിപ്പോർട്ട്. ഇഡി എസ്എഫ്ഐഒയോട് രേഖകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. അതിന്റെ അടിസ്ഥാനത്തിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യും. എസ്എഫ്ഐഒയുടെ രേഖകൾ കിട്ടിയ ശേഷം ആയിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജി പരിഗണിക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.