കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു.
പാകിസ്താൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഇഎം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്ബാഗിലെ ഘാട്ടി ജുത്താന പ്രദേശത്തെ ജാഖോലെ ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെടുന്ന ഒരു സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
സൈന്യത്തിന്‍റെയും സിആർപിഎഫിന്‍റെയും സഹായത്തോടെ ജമ്മു കശ്‌മീർ പൊലീസിന്‍റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്‍റെ (എസ്ഒജി) നേതൃത്വത്തിലാണ് ഓപ്പറേഷൻ നടന്നത്. വെള്ളിയാഴഅച പുലർച്ചെയോടെ ഓപ്പറേഷൻ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് തീവ്രവാദികൾ കൂടി പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.