‘KSRTC യിൽ കൂടുതൽ മരണം ഹാർട്ട് അറ്റാക്കിനെ തുടർന്ന്, ആത്മഹത്യകളും കൂടുന്നു’; KSRTC ലാബ് ഉടനെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ


കെ എസ് ആർ ടി സി ജീവനക്കാർക്ക് മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ശരാശരി ഒരു വർഷം 60 ജീവനക്കാർ KSRTC യിൽ മരിക്കുന്നു എന്നാണ് കണക്ക്. കൂടുതൽ മരണവും ഹാർട്ട് അറ്റാക്കിനെ തുടർന്നാണ്. ആത്മഹത്യകളും കൂടുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഓൺലൈൻ കൺസൾട്ടേഷൻ തുടങ്ങുന്നത്. മുഴുവൻ ജീവനക്കാരെയും കാരുണ്യ പദ്ധതിയുടെ ഭാഗമാക്കും. തിങ്കൾ മുതൽ വ്യാഴം വരെ ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കും. KSRTC യ്ക്ക് സ്വന്തമായി ലാബ് തുടങ്ങാനും ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
KSRTC ജീവനക്കാർക്ക് അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകും. ഇന്ന് ബാങ്കുമായി ചർച്ച നടത്തും. പരമാവധി ഈ മാസം തന്നെ ശമ്പളം കൃത്യമായി നൽകാൻ ശ്രമിക്കും. ഇതോടെ ശമ്പളത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം കുറയും.
മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിളിലെ അഴിമതിയിൽ വിജിലൻസ് പരിശോധന തുടരും. കൃത്യമായി നടപടി ഉണ്ടാകും. എല്ലാവരും കള്ളൻമാരെന്ന് പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.