3,600 പേരെ പിരിച്ചുവിട്ടതിന് പിന്നാലെ എക്സിക്യൂട്ടീവ് ബോണസുകൾ ഇരട്ടിയാക്കി മെറ്റ; പുതിയ നടപടി വിവാദത്തിൽ


ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ പുതിയ നടപടി വിവാദത്തിൽ. ഒരേസമയം ജീവനക്കാരെ പിരിച്ചുവിടുകയും ഉദ്യോഗസ്ഥരുടെ ബോണസ് വർദ്ധിപ്പിക്കുകയും ചെയ്തതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. പുതിയ തീരുമാനം പ്രകാരം മെറ്റ എക്സിക്യൂട്ടീവുകൾക്ക് ഇനി മുതല്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 200 ശതമാനം വരെ ബോണസ് ലഭിക്കും.
മുമ്പ് ഇത് 75% മാത്രമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബോണസ് കുത്തനെ കൂട്ടിയത്. ഈ വർഷം കമ്പനിയിലെ ഉന്നതര്‍ക്ക് വലിയ ബോണസുകൾ വാഗ്ദാനം ചെയ്യുമെന്ന് മെറ്റ ഒരു കോർപ്പറേറ്റ് ഫയലിംഗിൽ ആണ് വ്യക്തമാക്കിയതെന്ന് മണികണ്ട്രോൾ റിപ്പോർട്ട് ചെയ്യുന്നു. 2025 ഫെബ്രുവരിയിലാണ് മെറ്റയുടെ ഡയറക്ടർ ബോർഡ് ബോണസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. മെറ്റയിലെ ഉന്നത എക്സിക്യൂട്ടീവുകളുടെ ശമ്പളം മറ്റ് കമ്പനികളെ അപേക്ഷിച്ച് കുറവായിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് കൂടുതൽ ശമ്പളം നൽകാൻ തീരുമാനിച്ചതെന്നും കമ്പനി പറയുന്നു.
എന്നാൽ ഒരുവശത്തു ബോണസ് കൂട്ടുമ്പോൾ മറുവശത്തു ജീവനക്കാരിൽ 5 ശതമാനം ആളുകളെ മെറ്റ പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 3,600 ജീവനക്കാരെയാണ് “കുറഞ്ഞ പ്രകടനം” എന്ന കാരണം ചൂണ്ടിക്കാട്ടി മെറ്റ ഒഴിവാക്കുന്നത്. ഇതിന് പുറമെ, ജീവനക്കാർക്ക് നൽകിയിരുന്ന സ്റ്റോക്ക് ഓപ്ഷനുകള്‍ 10 ശതമാനവും കുറച്ചു. മെറ്റയുടെ ഈ നടപടി വലിയ വിമർശനങ്ങളിലേക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.