സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി


സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ
സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
4 താലൂക്കുകളിലെ ലക്ഷകണക്കിന് കർഷകരെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണ്. സിഎച്ച്ആറിനെകൂടി സംരക്ഷിത വനമാക്കി ജില്ലയിൽ വീണ്ടും വന വിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണോ സർക്കാരിനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കൊളാറ്ററൽ നടപടികളിൽ സമർപ്പിച്ചിട്ടുള്ള രേഖകളിലും സത്യവാങ്മൂലങ്ങളിലും സിഎച്ച്ആറിന്റെ വിസ്തൃതിയിലുള്ള പൊരുത്തക്കേടുകൾ പരിഹരിച്ച് വ്യക്തമായ നിലപാട് സമർപ്പിക്കണമെന്ന് 15/4/2024 ൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം 23/10/2024 ൽ നൽകിയ സത്യവാങ്മൂലത്തിലും ലാൻഡ് റവന്യു കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് 12/7/2024 ൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ പോലും അവഗണിച്ച് 413 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന തെറ്റായ കണക്കാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയത്. ഇത് കേസിൽ തിരിച്ചടിയാകുമെന്ന് മാത്രമല്ല ഈ മേഖലയിൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാക്കും . ഇനി പട്ടയം നൽകുന്നതിനെയും പ്രതികൂലമായി ബാധിക്കും. സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിക്കേണ്ട ജില്ലയിൽ നിന്നുള്ള മന്ത്രിയടക്കമുള്ള സിഎച്ച്ആർ മേഖലയിലെ ജനപ്രതിനിധികളാകട്ടെ ഈ വിഷയം പഠിക്കാതെ പ്രസ്താവനകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് നോക്കുന്നത്.
ലാൻഡ് റവന്യു കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് മൂന്ന് കാര്യങ്ങളാണ് പറയുന്നത്.
1) 1917 ൽ പ്രസിദ്ധീകരിച്ച തിരുവതാംകൂർ ഫോറസ്റ്റ് മാനുവൽ പ്രകാരം 336 ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി.
2) ഉടുമ്പൻചോല താലൂക്ക് ഹെഡ് സർവേയറുടെ 5/7/2024 ലെ റിപ്പോർട്ട് പ്രകാരം 392.1987ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി.
3) 2020- 21 ലെ വനം വകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ട് പ്രകാരം 329.051 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി .
താലൂക്ക് ഹെഡ് സർവേയർ സിഎച്ച്ആറിന്റെ വിസ്തൃതി കണ്ടെത്താൻ ഉപയോഗിച്ചത് 1970 ൽ തയാറാക്കിയ സർവേ ഓഫ് ഇന്ത്യയുടെ മാപ്പാണ്. ഇതിൽ സിഎച്ച്ആറിന്റെ അതിർത്തി മാർക്ക് ചെയ്ത് വിസ്തൃതി കണക്കുകൂട്ടുകയാണ് ചെയ്തത്.
ഈ മൂന്ന് കണക്കും മറികടന്നാണ് 413 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 413 ചതുരശ്രമൈലാണ് സിഎച്ച്ആർ വിസ്തൃതിയെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാണെന്നും സുപ്രീം കോടതിയിൽ നിന്ന് കർഷകർക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നുമാണ് ജില്ലയിൽ നിന്നുള്ള മന്ത്രി പറയുന്നത്. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സിഎച്ച്ആർ വിസ്തൃതി 413 ചതുരശ്രമൈലാണെന്ന് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. കാൽ നൂറ്റാണ്ടായി സിഎച്ച്ആർ ഉൾപ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധിയായിട്ടും ഈ വിഷയം പഠിച്ച് കർഷക താൽപര്യം സംരക്ഷിക്കാൻ നടപടി സ്വീകരിക്കാത്തത് വഞ്ചനയാണ്. സിഎച്ച്ആർ വിഷയത്തിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയിട്ടുണ്ടന്നും കർഷകർക്ക് ആശങ്ക വേണ്ടന്നുമാണ് സിപിഎം, സിപിഐ നേതാക്കളും പറയുന്നത്. വസ്തുതകൾ പരിശോധിക്കാതെയാണ് ഈ പ്രതികരണങ്ങളെന്ന് വ്യക്തമാണ്.
സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് ശേഷവും തെറ്റായ കണക്ക് നൽകിയത് ഈ വിഷയം കൂടുതൽ സങ്കീർണമാക്കും. സിഎച്ച്ആർ മേഖലയിൽ നിന്നുള്ള എംഎൽഎമാർ ഈ വിഷയം പഠിക്കാൻ തയാറാകണമെന്നും സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ച് കർഷകതാൽപര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു