വെള്ളപ്പൊക്കം നിയന്ത്രിക്കാൻ KSEBക്ക് 1088.8 കോടി


രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ KSEB ക്ക് 1088.8 കോടി ബജറ്റിൽ അനുവദിച്ചു. സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും.പമ്പ് ഡാം സ്റ്റോറോജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു. സാധ്യമായ ഇടങ്ങളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
കൂടാതെ ഊര്‍ജ മേഖലയ്ക്ക് 1156.76 കോടി കൂടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. KSEB ഗ്രീൻ ഹൈഡ്രജൻ പദ്ധതിക് 6.5 കോടി. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കാൻ 5 കോടി. 192.46 കോടി ചെറുകിട ജലസേചന പദ്ധതികൾക്ക്. തോട്ടപ്പള്ളി സ്പിൽവേ ശക്തിപ്പെടുത്താൻ 5 കോടിയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി കാലത്തും ചെലവുകൾ കുറച്ചില്ലെന്ന് ധനമന്ത്രി. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് 1.17 ലക്ഷം കോടിയായിരുന്നപ്പോൾ രണ്ടാം സർക്കാരിന്റെ കാലത്ത് 1.64 ലക്ഷം കോടി ചെലവിട്ടു. ശരാശരി 60,000 കോടി വാർഷിക ചെലവിൽ വർദ്ധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.
സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നുവെന്നും ധനമന്ത്രി പറഞ്ഞു.