‘എംഎൽഎ മാർക്ക് നേരെ കസേരയും കുപ്പിയും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ’: വയനാട്ടിൽ ലാത്തിച്ചാർജ്

വയനാട് പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്.
പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്‍റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ജനങ്ങളോട് സംസാരിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പിവലിച്ചെറിഞ്ഞു.
പോളിന്റെ സംസ്കാര ചടങ്ങുകൾ നടക്കേണ്ടതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ വൈദികരുടെ സഹായത്തോടെ പൊലീസ് നീക്കം നടത്തുകയാണ്. ജനങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പോളിൻ്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നൽകും. 10 ലക്ഷം ആദ്യം നൽകും. ഭാര്യക്ക് സ്ഥിരം ജോലിയും മകൾക്ക് വിദ്യാഭ്യാസ സഹായവും നൽകാനുള്ള ശുപാർശ ചെയ്യുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.
പ്രതിഷേധം കനത്തതോടെയാണ് ഉച്ചക്ക് 12.50 ഓടെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാർ വലിച്ചുകീറിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർക്ക് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിൻറെ കാറ്റഴിച്ചുവിട്ടുമാണ് നാട്ടുകാർ പ്രതിഷേധിച്ചത്.









































































