ഏതു നിമിഷവും ഇളകി വരാവുന്ന കടന്നല്‍കൂട്ടത്തെ ഭയന്ന് ഇടുക്കിയിലെ ഒരു കൂട്ടം കുടുംബങ്ങള്‍


ഇടുക്കി രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ കുടുംബങ്ങളാണ് കടന്നല്‍ ഭീതിയില്‍ കഴിഞ്ഞു കൂടുന്നത്. കോളനിക്ക് സമീപത്തെ മരത്തിലുള്ള മുപ്പതോളം കടന്നല്‍ കൂടുകളാണ് ഇവരുടെ ജീവന് ഭീഷണിയായിരിക്കുന്നത്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് കോളനിയിലുള്ളവർ പറയുന്നു.
ആകാശത്ത് ഒരു പരുന്ത് പറന്നാലും ശക്തമായ കാറ്റ് വീശിയാലും രാജകുമാരി എസ്റ്റേറ്റ് കോളിനിയിലുള്ളവരുടെ മനസ്സില്‍ തീയാണ്. കോളനിക്കടുത്തുള്ള സ്വകാര്യ വ്യക്‌തിയുടെ ഏലത്തോട്ടത്തിലെ വൻമരത്തില്‍ 30 ലധികം കടന്നല്‍ കൂടുകളാണുള്ളത്. ഈ കൂടുകള്‍ ഇളകി കടന്നല്‍ ആക്രമണമുണ്ടാവുമോ എന്നതാണ് ഇവരുടെ പേടി. നാല്‍പ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ട് വർഷം മുൻപ് കോളനി നിവാസിയായ ചെല്ലാണ്ടി കറുപ്പൻ കടന്നല്‍ ആക്രമണത്തില്‍ മരിച്ചിരുന്നു. എന്നിട്ടും അധികൃതർ കണ്ടമട്ടില്ല.
കടന്നലിന്റെ കുത്തേറ്റ് വളർത്തു മൃഗങ്ങള്‍ ചാകുന്നതിനാല്‍ വരുമാന മാർഗ്ഗമായിരുന്ന കന്നുകാലികളെപ്പോലും ഇവർ വിറ്റഴിച്ചു. കടന്നല്‍ കൂട് കത്തിച്ചു കളയണമെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങുകയാണിവരിപ്പോള്‍. എന്നാല്‍ കയറിയിറങ്ങുന്നത് മാത്രം ബാക്കിയെന്ന അവസ്ഥയാണ്. പ്രദേശത്ത് വ്യാപകമായി പൂമ്ബൊടി വീഴുന്നതിനാല്‍ വസ്ത്രങ്ങള്‍ അലക്കി വിരിക്കാനോ വാഹനങ്ങള്‍ പാർക്ക് ചെയ്യാനോ സാധിക്കാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസിയായ ദാസൻ ആൻറണി പറയുന്നു.