ഡോ.വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പൊലീസിനെ സംശയിക്കാന്‍ മതിയായ കാരണമില്ലെന്ന് ഹൈക്കോടതി


ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം.
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2023 മെയ് 10-നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യപരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത് മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് മാതാപിതാക്കൾ ഹർജി നൽകിയത്.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്ന് സർക്കാർ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ നിലപാട് അറിയിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.