മലപ്പുറം ജില്ലയിൽ നോറോവൈറസ്; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിൽ നോറോ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കഴിഞ്ഞയാഴ്ച ഛർദ്ദി, വയറിളക്കം, ക്ഷീണം എന്നിവയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെടുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച ആരോഗ്യവകുപ്പ് ഹോസ്റ്റലിലെത്തി മെഡിക്കൽ ക്യാമ്പ് നടത്തി. രോഗലക്ഷണങ്ങൾ കാണിച്ച കുട്ടികളുടെ രക്ത, മല സാമ്പിളുകൾ പരിശോധനയ്ക്കായി സംസ്ഥാന പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കുട്ടികളിൽ ഒരാൾക്ക് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വൈറസിന്‍റെ ആദ്യ ഘട്ടത്തിനു ശേഷം വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വ്യക്തി ശുചിത്വം ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം നൽകി.
കൂടുതൽ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ശനിയാഴ്ച 10 കുട്ടികളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം അറിയുന്നതുവരെ കുട്ടികളെ ഹോസ്റ്റലിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.









































































































































