‘ബൂത്ത് തലത്തിൽ പാർട്ടി ശക്തിപ്പെടണം, കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം നടത്താൻ കഴിയും’; നിതിൻ നബീൻ

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ നിർദേശവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. എംപിമാർ അവരുടെ മണ്ഡലങ്ങളിലെ ബൂത്തുകൾ സന്ദർശിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രയത്നിക്കണം. ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന അനുകൂല ഘടകങ്ങൾ ഉണ്ടെന്നാണ് ബിജെപി വിലയിരുത്തൽ.
കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന സാഹചര്യമെന്നും ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്നലെ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ ആദ്യമായി വിളിച്ചുചേർത്ത യോഗത്തിലാണ് സാഹചര്യങ്ങൾ അവലോകനം ചെയ്തത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ബിജെപിയുടെ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ബിഡിജെഎസ് 40 സീറ്റുകൾ ആവശ്യപ്പെടും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തുഷാർ വെള്ളാപ്പള്ളിയെ കുളത്തിലിറക്കുന്ന കാര്യം ബിഡിജെഎസ് പരിഗണിക്കുന്നുണ്ട്.
കേരള കാമരാജ് കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും ഏഴ് സീറ്റുകൾ വീതവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് 5 സീറ്റുകളും ആവശ്യപ്പെടും. ഇതിൽ പാറശാല മണ്ഡലം കേരള കാമരാജ് കോൺഗ്രസിന് അനുദ്യോഗികമായി നൽകിയതായാണ് വിവരം.വട്ടിയൂർക്കാവ് കൊടുങ്ങല്ലൂർ തൃപ്പൂണിത്തുറ കരുനാഗപ്പള്ളി തുടങ്ങിയ മണ്ഡലങ്ങൾ ആവശ്യപ്പെടാനും ബിഡിജെഎസ് തീരുമാനിച്ചിട്ടുണ്ട്.
ബൂത്ത് തല കമ്മറ്റികൾ രൂപീകരിച്ച് എൻഡിഎ യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും. സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ തുടരാനാണ് സാധ്യത.













































































