പോക്സോ കേസിൽ യുവാവിന് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ കേസിൽ ഹെലിബറിയ മൊട്ടലയം സ്വദേശി പ്രവീൺ റോയി (26)-ക്കാണ് 34 വർഷം കഠിന തടവും 2,70,000 രൂപ പിഴയും ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജ് നോബൽ ഡി എസ് ശിക്ഷ വിധിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ മാറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്. 23 പ്രമാണങ്ങളും 16 സാക്ഷികളെയും പ്രോസിക്യൂഷൻ, കോടതിയിൽ ഹാജരാക്കി. പിഴയായി കിട്ടിയ തുക പെൺകുട്ടിക്കു നൽകണമെന്നും, അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷ ആയ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി. പീരുമേട് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന പുഷ്പകുമാർ അന്വേഷിച്ചു ചാർജ് നൽകിയ കേസിൽ ലൈസൺ ഓഫിസർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആശ പി കെ പ്രൊസീക്യൂഷൻ നടപടികളെ സഹായിച്ചു.







































































































































