ലോകകപ്പ് റൗണ്ട് ഓഫ് 32ൽ എത്തിയ ടീമുകൾ ഏതൊക്കെയാണ്?

ഫുട്ബോൾ ലോകകപ്പിലെ ബോറടിപ്പിക്കുന്ന ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു… ഇനിയാണ് യഥാർഥ പോരാട്ടം… നോക്കൗട്ട് മത്സരങ്ങളിലെ വീറും വാശിയും ഒന്ന് വേറെ തന്നെയാണ്. ലോകകപ്പിൽ ആറ് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൗണ്ട് ഓഫ് 32ലെ ഏതാനും മത്സരചിത്രങ്ങളൊക്കെ തെളിഞ്ഞിട്ടുണ്ട്. ഡി ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയ കൂടി റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയതോടെ 19 ടീമുകളാണ് ഇതുവരെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ലോകകപ്പിൻ്റെ സഹ ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
ജൂൺ 29ന് തിങ്കളാഴ്ച പുലർച്ചെ 12.30ന് കാനഡയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടം. ജൂൺ 29ന് തിങ്കളാഴ്ച രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും ഏഷ്യൻ പവർഹൗസുകളായ ജപ്പാനും പരസ്പരം കൊമ്പുകോർക്കും. ജൂൺ 30ന് രാവിലെ 6.30ന് നടക്കുന്ന മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്സ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോയെ നേരിടും. ജൂലൈ 2ന് പുലർച്ചെ 5.30ന് യുഎസ്എയും ബോസ്നിയയും ഏറ്റുമുട്ടും.
1. മെക്സിക്കോ (ഗ്രൂപ്പ് എ)
ജൂൺ 18 വ്യാഴാഴ്ച ദക്ഷിണ കൊറിയയെ 1-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം നേടിയ ശേഷം നോക്കൗട്ടിലേക്ക് യോഗ്യത നേടിയ ആദ്യ ടീമായിരുന്നു മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തിയാണ് സഹ ആതിഥേയർ ലോകകപ്പിന് തുടക്കം കുറിച്ചത്.
2. ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് എ)
25ന് ദക്ഷിണ കൊറിയയെ 1-0ന് അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക 4 പോയിൻ്റോടെ ഗ്രൂപ്പ് എയിലെ മികച്ച രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. അവർ നേരത്തെ ചെക്ക് റിപ്പബ്ലിക്കിനെ സമനിലയിൽ തളച്ചിരുന്നു.
3. സ്വിറ്റ്സർലൻഡ് (ഗ്രൂപ്പ് ബി)
തോൽവിയറിയാത്ത സ്വിറ്റ്സർലൻഡ് ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. ജൂൺ 24 ബുധനാഴ്ച വാൻകൂവറിൽ കാനഡയെ 2-1ന് പരാജയപ്പെടുത്തി അവർ റൗണ്ട് 32ലേക്ക് യോഗ്യത നേടി.
4. കാനഡ (ഗ്രൂപ്പ് ബി)
അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡ സ്വിറ്റ്സർലൻഡിനോട് തോറ്റെങ്കിലും, ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനം നേടാൻ അവർക്ക് നാല് പോയിന്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോസ്നിയ ആൻഡ് ഹെർസഗോവിനയുമായി 1-1 സമനിലയിൽ പിരിഞ്ഞ അവർ ടൂർണമെന്റ് ആരംഭിച്ചപ്പോൾ ഖത്തറിനെ 6-0 ന് പരാജയപ്പെടുത്തി .
5. ബ്രസീൽ (ഗ്രൂപ്പ് സി)
25ന് വ്യാഴാഴ്ച അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനെ 3-0ന് തോൽപ്പിച്ചാണ് ആൻസലോട്ടിയുടെ കാനറിപ്പട നോക്കൗട്ടിലെത്തിയത്. മൊറോക്കോയോട് 1-1 സമനില വഴങ്ങിയെങ്കിലും, ഹെയ്തിയെ 3-0ന് തകർത്ത് ടീം ഫോമിലെത്തിയിരുന്നു. നെയ്മറുടെ വരവ് അവർക്ക് പുത്തനൂർജം പകരും.
6. മൊറോക്കോ (ഗ്രൂപ്പ് സി)
25ന് അവസാന മത്സരത്തിൽ ഹെയ്തിയെ 4-2ന് തകർത്താണ് മൊറോക്കോ നോക്കൗട്ടിലെത്തിയത്. ബ്രസീലിനോട് സമനില വഴങ്ങിയെങ്കിലും, സ്കോട്ട്ലൻഡിനെ 1-0ന് തോൽപ്പിച്ച് വിജയവഴിയിലെത്തിയിരുന്നു.
7. യുഎസ്എ (ഗ്രൂപ്പ് ഡി)
ജൂൺ 19 വെള്ളിയാഴ്ച ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയയെ 2-0ന് തോൽപ്പിച്ച് ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയതോടെ നോക്കൗട്ടിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അമേരിക്ക മാറി . പരാഗ്വേയെ 4-1 ന് പരാജയപ്പെടുത്തിയാണ് യുഎസ്എ ലോകകപ്പിന് തുടക്കം കുറിച്ചത്.
8. ഓസ്ട്രേലിയ (ഗ്രൂപ്പ് ഡി)
ഗ്രൂപ്പ് ഡിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ നോക്കൗട്ടിലേക്ക് മുന്നേറിയത്. 26ന് പരാഗ്വേയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് 4 പോയിൻ്റുമായി നോക്കൗട്ടിലേക്ക് മുന്നേറിയത്. ഇത്രയും പോയിൻ്റുള്ള പരാഗ്വെയ്ക്ക് ഗോൾ ശരാശരിയാണ് തിരിച്ചടിയായത്. മികച്ച എട്ട് ടീമുകളിൽ ഒന്നായി നോക്കൗട്ട് ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇനി പരാഗ്വെ. ആദ്യ മത്സരത്തിൽ കംഗാരുപ്പട തുർക്കിയെ 2-0ന് തോൽപ്പിച്ചിരുന്നു.
9. ജർമനി (ഗ്രൂപ്പ് ഇ)
ജൂൺ 20 ശനിയാഴ്ച ഐവറി കോസ്റ്റിനെ 2-1ന് പരാജയപ്പെടുത്തി ജർമനി റൗണ്ട് 32ൽ ഇടം നേടുന്ന മൂന്നാമത്തെ ടീമായി. 2018ൽ റഷ്യയിലും നാല് വർഷം മുമ്പ് ഖത്തറിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിയാത്ത ജർമൻകാർ, കുറസാവോയെ 7-1ന് പരാജയപ്പെടുത്തി ടൂർണമെന്റ് ആരംഭിച്ചു.
10. ഐവറികോസ്റ്റ് (ഗ്രൂപ്പ് ഇ)
രണ്ട് ജയത്തോടെ 6 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് ഇന്ന് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ക്യുറസാവോയെ അവർ 2-0ന് തുരത്തിയത്.
11. നെതർലൻഡ്സ് (ഗ്രൂപ്പ് എഫ്)
ഗ്രൂപ്പ് എഫിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും സഹിതം ഏഴ് പോയിൻ്റോടെയാണ് നെതർലൻഡ്സ് നോക്കൗട്ടിലെത്തിയത്. ജപ്പാനോട് സമനില വഴങ്ങിയെങ്കിലും… സ്വീഡനെ 5-1നും, ടുണീഷ്യയെ 3-1നും അവർ തോൽപ്പിച്ചു.
12. ജപ്പാൻ (ഗ്രൂപ്പ് എഫ്)
ജപ്പാൻ സ്വീഡനെ 1-1ന് സമനിലയിൽ തളച്ചാണ് 5 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയവും രണ്ട് സമനിലകളും നേടിയാണ് ജപ്പാൻ നോക്കൗട്ട് ഉറപ്പിച്ചത്. ടുണീഷ്യയെ 4-0ന് അവർ തകർത്തിരുന്നു.
13. സ്വീഡൻ (ഗ്രൂപ്പ് എഫ്)
ഏഷ്യൻ ശക്തികളായ ജപ്പാനെ സമനിലയിൽ തളച്ചാണ് സ്വീഡൻ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ നാല് പോയിൻ്റാണ് സ്വീഡൻ്റെ സമ്പാദ്യം. നേരത്തെ അവർ ടുണീഷ്യയെ 5-1ന് തകർത്തിരുന്നു.
14. അർജൻ്റീന (ഗ്രൂപ്പ് ജെ)
ജൂൺ 22 തിങ്കളാഴ്ച ഓസ്ട്രിയയെ 2-0ന് പരാജയപ്പെടുത്തി അർജന്റീന രണ്ടാം ജയത്തെടെ നോക്കൗട്ട് ഉറപ്പിച്ചു . ലയണൽ മെസ്സി ഇരട്ട ഗോളുകളോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. ആകെ 18 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്. അൾജീരിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ 3-0 ന് അർജന്റീന വിജയിച്ച മത്സരത്തിൽ മെസ്സി ലോകകപ്പിലെ കന്നി ഹാട്രിക് നേടിയിരുന്നു. ഗ്രൂപ്പ് ജെയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
15. ഫ്രാൻസ് (ഗ്രൂപ്പ് ഐ)
ലോകകപ്പിന് മുമ്പേ ടൂർണമെൻ്റിലെ ഫേവറിറ്റുകളായിരുന്ന ഫ്രാൻസ്, തിങ്കളാഴ്ച ഇറാഖിനെതിരെ 3-0ന് ജയിച്ചതോടെ റൗണ്ട് ഓഫ് 32ൽ സ്ഥാനം ഉറപ്പിച്ചു. കിലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി. 2018ലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് സെനഗലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ടൂർണമെൻ്റിന് തുടക്കം കുറിച്ചത്. ആ മത്സരത്തിലും എംബാപ്പെ ഇരട്ട ഗോളുകൾ നേടിയിരുന്നു.







































































































