പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന പരാമർശം; വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

പാസ്പോർട്ട് പൗരത്വ രേഖയല്ല എന്ന വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. ഇന്ത്യൻ നിയമം പാസ്പോർട്ട് ഒരിക്കലും പൗരത്വത്തിന്റെ തെളിവായി കണക്കാക്കിയിരുന്നില്ല. കോടതിവിധികളിലും ഇത് സൂചിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട്. പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോർട്ടിനെ കണക്കാക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ പൂർണമായും കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം സർക്കാരിലേക്ക് തിരികെ നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥൻ ആണ്. പാസ്പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രസർക്കാർ നിലപാടിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. ഇന്നത്തെ ഇന്ത്യൻ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ബിജെപി വോട്ടറുമായിരിക്കുക എന്നതാണ് എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പ്രതികരിച്ചു. ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ചോദിച്ചു. വിദേശകാര്യമന്ത്രാലയം ഒരു പുതിയ നയമല്ല പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിയമപരമായ നിലപാട് ആവർത്തിക്കുകയാണ് ചെയ്തതെന്ന് ബിജെപിയും പ്രതികരിച്ചു.







































































































