ഉന്നത വിദ്യാഭ്യാസ രംഗത്തെ കോഴ്സുകൾ പുന:ക്രമീകരിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി മോൻസ് ജോസഫ്

ഡീൻ കുര്യാക്കോസ് എം പിയുടെ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ് നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന എംപിയുടെ എക്സലൻസ് അവാർഡ് 2026 വിതരണം ജലവിഭവ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റങ്ങളാണെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ വിദ്യാഭ്യാസത്തിൻ്റെ ശ്രീകോവിലാണ്. അവിടെ രാഷ്ട്രീയ തർക്കങ്ങൾ അനുവദിക്കാനാകില്ല. മൂന്നു വർഷ ബിരുദ കോഴ്സുകൾ യാതൊരു തയാറെടുപ്പുമില്ലാതെയാണ് നാലു വർഷമാക്കിയത്. കോഴ്സുകളുടെ പുനക്രമീകരണം നടപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ കുട്ടികൾക്ക് അനുയോജ്യമായ പഠനക്രമം ഒരുക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം. ഇതിന് വിദ്യാർഥി സമൂഹത്തിൻ്റെയും രക്ഷിതാക്കളുടെയും പിന്തുണയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വേദിയിൽ ലഭിച്ച വിവിധ പരാതികൾക്കും മന്ത്രി മറുപടി നൽകി.
ഇടുക്കിയിൽ കൃഷിനാശം നേരിട്ടവർക്ക് പരമാവധി വേഗം നഷ്ടപരിഹാരം ലഭ്യമാക്കും. നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കും. തൊട്ടിക്കാനം നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കും. പലയിടങ്ങളിലും റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ഇടൽ പാതി വഴിയിലാണ്. ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണും. രണ്ട് വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാണ് സർക്കാർ നിലപാട്. സുപ്രീകോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തമിഴ്നാടുമായി അഭിപ്രായ സമന്വയമുണ്ടാക്കി പ്രശ്നം പരിഹരിക്കും. തമിഴ്നാടിന് വെള്ളവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയുമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇവിടുത്തെ വിദ്യാർഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവുമധികം വിജയ ശതമാനം നേടിയത് ഇടുക്കി ജില്ലയാണ്. അതിനു മുൻപുള്ള രണ്ടു വർഷങ്ങളിലും ഇടുക്കി രണ്ടാം സ്ഥാനത്തായിരുന്നു. ഇടുക്കി ജില്ലയുടെ മുന്നേറ്റം ഒരു തുടർപ്രക്രിയയാണ്. എസ് എസ് എൽസിയിലും പ്ലസ് ടു വിലും നേടിയ വിജയം നിലനിർത്താൻ വിദ്യാർഥികൾക്ക് കഴിയട്ടെ എന്നും എം.പി. പറഞ്ഞു.
ഇടുക്കി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റേറ്റ് സിലബസ് സ്കൂളുകളില്‍ നിന്ന് പ്ലസ് ടു/എസ്.എസ്.എല്‍.സി പരീക്ഷകളിലും, സി.ബി.എസ്.ഇ സ്കൂളുകളില്‍ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ പ്രതിഭകളെയും ചടങ്ങില്‍ മെറിറ്റ് അവാര്‍ഡ് നല്കി ആദരിച്ചു. മന്ത്രി മോൻസ് ജോസഫും ഡീൻ കുര്യാക്കോസ് എംപിയും അവാർഡുകൾ വിതരണം ചെയ്തു.
ചെറുതോണി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ റോയ് കെ. പൗലോസ് എം എൽ എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സാന്ദ്ര മോൾ ജിന്നി, വൈസ് പ്രസിഡൻ്റ് എ.പി. ഉസ്മാൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലസിംഗ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് ദേവസ്യ, മിനി സാബു, ഷൈനി സജി, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിപ്സി ബിന്നി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനോദ് ജോസഫ്, റൈസ് പദ്ധതി കോ-ഓഡിനേറ്റർ വി.ഡി. എബ്രഹാം, വിവിധ രാഷ്ട്രീയ
കക്ഷി നേതാക്കൾ, സാമൂഹ്യ, സാംസ് കാരിക പ്രവർത്തകർ, ഇസാഫ് ബാങ്ക് പ്രതിനിധികൾ, ഇൻസൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആൻ്റ് മാനേജ്മെൻ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.







































































































