ഇൻഡ്യാ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്; വിമർശനവുമായി പിണറായി വിജയൻ

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇൻഡ്യാ മുന്നണിയിൽ കോൺഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാനാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഇൻഡ്യാ മുന്നണിയുടെ രൂപീകരണത്തിൽ ഇടതു പക്ഷം വലിയ പങ്കു വഹിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.
അധികാരത്തിനു വേണ്ടിയുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ ഇൻഡ്യാ മുന്നണിയുടെ തുടക്കം മുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ചില വിട്ടു വീഴ്ചകൾ ചെയ്യുക എന്നതാണ് മുന്നണിയിൽ പ്രധാനം. കോൺഗ്രസ് കാണിച്ച കടും പിടുത്തം കാണിച്ച വാശി എന്നത് ചിലരെ അകറ്റാൻ ഇടയാക്കി. അത് കൊണ്ട് ഇൻഡ്യാ മുന്നണിയുടെ കൂടെ വരേണ്ടവർ ബിജെപി ക്കൊപ്പം പോയി എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ബിജെപി യുടെ ആപത്ത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇൻഡ്യാ മുന്നണിക്ക് രൂപം കൊടുത്തതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ആ മുന്നണി രൂപീകരണം തെറ്റായി പോയി എന്നു പറയാൻ കഴിയില്ല. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതാകാൻ കാരണം ഇൻഡ്യാ മുന്നണി. ശക്തമായ പ്രതിപക്ഷ ബ്ലോക്ക് ഉണ്ടാക്കാൻ മുന്നണി സഹായിച്ചുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
ബിജെപിയെ നേരിടുന്നതിൽ കരുത്തു വളർത്തി എടുക്കുക എന്നതാണ് പ്രധാനമെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യ മുന്നണിയെ തകർക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കോൺഗ്രസിന്റെ സങ്കുചിത താല്പര്യം വെച്ച് അവർ കളിച്ചപ്പോൾ ബിജെപിക്ക് അധികാരം ലഭിച്ചുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. രാജ്യസഭാ അംഗം ആയിരുന്ന കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ വന്ന സാഹചര്യവും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ആ സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് കോൺഗ്രസിന് കൃത്യമായി അറിയാമായിരുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ബിജെപിയെ എതിർക്കുന്ന നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് അവർ വേട്ടയാടുമെന്നും അത് ആം ആദ്മി പാർട്ടിക്കെതിരെയും നടന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ ആം ആദ്മിക്കെതിരെ പരാതി കൊടുത്തത് കോൺഗ്രസാണ്. കെജ്രിവാൾ അറസ്റ്റിലായപ്പോൾ കോൺഗ്രസുകാർ പടക്കം പൊട്ടിച്ചു ആഘോഷിച്ചുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ മുന്നേറ്റത്തിൽ കോൺഗ്രസ് വിള്ളൽ വീഴ്ത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഡിഎംകെയുടെ കാര്യത്തിൽ സാമാന്യ യുക്തിക്കു ചേരാത്ത കാര്യം കോൺഗ്രസ് കാണിച്ചു. പരസ്പര ചർച്ച ഇല്ലാതെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ മുന്നണി മാറിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.































































































































