KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകും! ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വൻ നഷ്ടമുണ്ടാകുമെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. 112 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മൂന്നുമാസത്തെ കണക്കാണ് വിലയിരുത്തിയത്. ഓർഡിനറി ബസിൽ മാത്രമെങ്കിൽ 57 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 15 മുതലാണ് യുഡിഎഫ് സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകളുടെ കണക്ക് എടുക്കാൻ ജെൻഡർ ടിക്കറ്റിങ് അടക്കം നടപ്പാക്കിയിരുന്നു. അതിന് ശേഷം കെഎസ്ആർടിസി എംഡി ഗതാഗത സെക്രട്ടറിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഇതിന് ശേഷം മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ജൂൺ 15 മുതൽ സൗജന്യ യാത്ര നടപ്പിലാക്കുക.
സിറ്റിഫാസ്റ്റ്-ഓർഡിനറി ബസുകളിലാണെങ്കിൽ 65 കോടിയുടെ നഷ്ടവും, ഓർഡിനറി, ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിലാണെങ്കിൽ 90 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരിൽ പത്തൊൻപത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങൾ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചിരുന്നു.










































































































