മാർ മാത്യു ആനക്കുഴികാട്ടിൽ പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇടുക്കി രൂപത

മലയോര മണ്ണിനുവേണ്ടി പൂർണ്ണമായ സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു മാർ മാത്യു ആനക്കുഴികാട്ടിലിന്റേത്: മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവിന്റെ ചരമവാർഷിക ദിനത്തിൽ സുപ്രധാനമായ ജനക്ഷേമ പദ്ധതികൾക്ക് ഇടുക്കി രൂപത തുടക്കം കുറിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും കബറിടത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്കും ശേഷം രൂപതാ കേന്ദ്രത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത്.
ഇടുക്കി രൂപത സ്ഥാപിതമായിട്ട് 2028 ൽ 25 വർഷങ്ങൾ പൂർത്തിയാകും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവന രഹിതരായ പരമാവധി ആളുകൾക്ക് ഭവന നിർമ്മാണത്തിന് വേണ്ട സഹായം നൽകുകയാണ് ലക്ഷ്യം. രൂപതയിലെ ഇടവകകൾ സന്യാസ ഭവനങ്ങൾ ഭക്തസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ധനശേഖരണം നടത്തി ഭവനങ്ങൾ നിർമ്മിക്കുവാനാണ് ആഗ്രഹിക്കുന്നത്. മാർ മാത്യു ആലിക്കുഴികാട്ടിൽ പിതാവിന്റെ സ്മരണാർത്ഥം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യ സഹായനിധി വിൻസെന്റ് ഡി പോള്‍ സംഘടനയുടെ രൂപതാ പ്രസിഡണ്ട് ശ്രീ സണ്ണി കടുകുംമാക്കലിന് മെത്രാൻ കൈമാറി. ഡയാലിസിസ് ന് വിധേയരാകുന്ന രോഗികളെ സഹായിക്കുകയാണ് രണ്ടാമത്തെ പദ്ധതി. രൂപതയുടെ സാമൂഹിക ക്ഷേമ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉദാരമതികളായ ആളുകളുടെ സഹകരണത്തോടെ പരമാവധി ഡയാലിസിസ് രോഗികൾക്ക് സഹായം നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നൽകുകയും ചെയ്യുന്ന ഭവനങ്ങളിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് മൂന്നാമത്തെ പദ്ധതി. ടീച്ചേഴ്സ് ഗിൽഡിന്റെ സഹകരണത്തോടെ രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
രാവിലെ 6.15ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും തുടർന്ന് കബറിടത്തിൽ നടന്ന അനുസ്മരണ പ്രാർത്ഥനകൾക്കും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കാർമികത്വം വഹിച്ചു. രൂപതാ കേന്ദ്രത്തിലെ വൈദികർ സഹകാർമികരായിരുന്നു. മലയോര മണ്ണിനുവേണ്ടി പൂർണ്ണമായ സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു മാർ മാത്യു ആനക്കുഴികാട്ടിലിന്റേത് എന്ന് മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.കോതമംഗലം രൂപത വിഭജിച്ച് 2003 ൽ ഇടുക്കി രൂപത രൂപീകരിക്കപ്പെട്ടപ്പോൾ രൂപതയുടെ ഇടയനായി സഭ നിയമിച്ചത് ഹൈറേഞ്ചുകാരനായ ആനിക്കുഴിക്കാട്ടിൽ മാത്യു അച്ചനെയായിരുന്നു. പതിനഞ്ച് വർഷത്തെ ഇടയശുശ്രൂഷ പൂർത്തിയാക്കി 2010 ൽ അദ്ദേഹം വിരമിച്ചു. 2020 മെയ് 01 നാണ് അദ്ദേഹം അന്തരിച്ചത്. കർഷക ജനതയോടും പാവങ്ങളോടും അനുകമ്പ കാണിച്ചുകൊണ്ടും കുടുംബത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടും വലിയ പിതാവിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ നമുക്കും പരിശ്രമിക്കാം എന്നും അദ്ദേഹം പറഞ്ഞു.
















































































































