പക്ഷിപ്പനി: കോഴിക്കോട് അഞ്ചിടങ്ങളിൽ നിന്നായി 15,000 പക്ഷികളെ കൊന്നൊടുക്കും

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി അധികൃതർ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച് പഞ്ചായത്തുകളിലായി ഇന്ന് 15,000 പക്ഷികളെ കൊന്നൊടുക്കും. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കോഴികളെയുമാണ് കൊന്നൊടുക്കുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസമാണ് കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ എച്ച്5 എന്‍ 1 വകഭേദമാണെന്നാണ് സ്ഥിരീകരിച്ചത്.
നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് മനുഷ്യരിലേക്ക് പടരുന്നത് തടയാൻ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ അറിയിച്ചു.
















































































































