കടുത്ത പനി, പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തിയില്ല, ഇന്നത്തെ പരിപാടികൾ റദ്ദാക്കി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഇന്നത്തെ പരിപാടികൾ റദ്ദാക്കി. പനിയെ തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പനി മൂലം പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ എത്തിയില്ല.
അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ വിമർശിച്ചിരുന്നു. ആരോഗ്യമേഖലയിലെ അവകാശ വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. ലോകത്തുളള എല്ലാ പകര്‍ച്ചവ്യാധികളുമുളള സംസ്ഥാനമായി കേരളം മാറിയെന്ന് സതീശൻ ആരോപിച്ചു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും സതീശൻ പറഞ്ഞു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ക്രമസമാധാനം ഇന്നോളമില്ലാത്ത രീതിയില്‍ പ്രതിസന്ധിയിലാണ്. മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. അവര്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ് സര്‍ക്കാർ. ഗുണ്ടകള്‍ തെരുവില്‍ സ്വൈര്യവിഹാരം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കാര്‍ഷിക രംഗം തകര്‍ച്ചയിലാണ്. കൃഷിയില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങുകയാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് അധികാരത്തിലെത്തിയത്. പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്ന് പോലും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. വര്‍ഗീയ വാദം ഉയര്‍ത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയാണ് മതേതരത്വം പറയുന്നത്. ഏറ്റവും മോശമായി പ്രവര്‍ത്തിച്ച സര്‍ക്കാരാണിതെന്നും നയപ്രഖ്യാപന രേഖയ്ക്ക് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ശ്രദ്ധതെറ്റിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതര ക്രമക്കേടാണ് ശബരിമലയില്‍ സംഭവിച്ചത്. പിന്നില്‍ അന്താരാഷ്ട്ര മാഫിയയുമുണ്ട്. കുറ്റക്കാര്‍ പുറത്തുവരണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
















































































































