‘TV റേറ്റിങ് അട്ടിമറിയിൽ അന്വേഷണം തുടങ്ങി; വളരെ ഗൗരവമുള്ള കുറ്റം’; DGP റവാഡ ചന്ദ്രശേഖർ

ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോവുകയെന്നും സംഭവം വളരെ ഗൗരമുള്ളതാണെന്നും അദേഹം പറഞ്ഞു.
ബാർക്ക് ഡാറ്റ അട്ടിമറിക്കാൻ കോടികൾ കൈക്കൂലിവാങ്ങുന്ന സംഘത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർക്ക് ജീവനക്കാരൻ പ്രേംനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ. ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേം നാഥിൻ്റെ Trust wallet ലേക്ക് തട്ടിപ്പിലൂടെ ഒഴുകിയെത്തിയത് 100 കോടിയോളം രൂപയാണ്. കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികളെത്തി.
ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ചാനൽ ഉടമയും നിരന്തരം നടത്തിയ ഫോൺ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങൾ 24 പുറത്തുവിടുന്നു. സ്വന്തം ചാനലിൻ്റെ റേറ്റിംഗ് വർദ്ധിപ്പിച്ച് പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വർഷത്തിലധികമായി കേരളത്തിൽ വിജയകരമായി നടപ്പിലാക്കി വന്ന ചാനൽ ഉടമയുടെ ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നത്.































































































































