വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിൽ CPIMന് പങ്കില്ല, ഇന്ത്യയ്ക്ക് പുറത്തുള്ള വീട്ടുകാരാണ് പരാതി നൽകിയത്; വി ജോയ്

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിൽ CPIMന് പങ്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ്. ഇല്ലാത്ത വീടിൻ്റെ പേരിൽ വോട്ട് ചേർത്താൽ പരാതി നൽകാൻ അവകാശമുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള വീട്ടുകാരാണ് പരാതി നൽകിയത്. അതിൻറെ അടിസ്ഥാനത്തിലാണ് സിപിഐഎം പരാതി നൽകിയത്. സ്ഥാനാർത്ഥിത്വം വരുന്നതിന് മുമ്പാണ് പരാതി നൽകിയത്. മുട്ടട സിറ്റിംഗ് വാർഡാണ്. ശബരിനാഥൻ മത്സരിച്ചാലും ഞങ്ങൾക്ക് വിജയ സാധ്യതയുണ്ടെന്നും വി ജോയ് പറഞ്ഞു.
ബിജെപിയിലെ ആത്മഹത്യകൾ, അതീവ ഗുരുതരമായ സാഹചര്യം. തിരുമല അനിലിൻ്റെ ആത്മഹത്യ BJP നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. ബന്ധമില്ലെന്ന് പറഞ്ഞ് ബിജെപി ഒഴിയാൻ ശ്രമിച്ചു. അനിലിനെ നിർദാക്ഷണ്യം തള്ളിക്കളഞ്ഞുവെന്നും വി ജോയി MLA പറഞ്ഞു.
മണൽ മാഫിയ ബന്ധമുള്ള ആളെയാണ് തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത്. RSS ഉം BJPയും എത്ര ഭീകരമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. ആനന്ദിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം. പ്രത്യേക സംഘം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുമല അനിലിൻ്റെയും ആനന്ദിൻ്റെയും വീട്ടുകാരെയും ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി നേതാവ് ശ്രീലേഖയ്ക്കെതിരെയും സിപിഐഎം രംഗത്തെത്തി. ബൊട്ടാണിക്കൽ ഗാർഡനിൽ ഔദ്യോഗിക വാഹനത്തിൽ പട്ടിക്കുട്ടിയെ കൊണ്ടു പോയി. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് വീടിനു മുന്നിലെ റോഡ് നിർമിച്ചു. പൊങ്കാലക്ക്കുത്തിയോട്ട വ്രതമെടുത്ത കുട്ടികൾക്കെതിരേ കേസെടുത്തു. അധികാര ദുർവിനിയോഗം നടത്തിയ ഉദ്യോഗസ്ഥയാണ് ശ്രീലേഖ. അവരാണ് ബിജെപിയുടെ മേയർ സ്ഥാനാർഥിയെന്നും വി ജോയ് വിമർശിച്ചു.
20ന് സിപിഐഎം വാർഡ് തല പ്രചരണ പരിപാടി സംഘടിപ്പിക്കും. 21ന് തിരുമലയിൽ പൊതുയോഗം. സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. ബിജെപിയുടെ ഭീകരാവസ്ഥ തുറന്നു കാട്ടാനാണ് പ്രചരണമെന്നും വി ജോയ് കൂട്ടിച്ചേർത്തു.













































































