കട്ടപ്പന ഷോപ്പ് സൈറ്റ് പട്ടയം,കോൺഗ്രസ്സ് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നു ; കേരള കോൺഗ്രസ്സ് (എം)

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ കട്ടപ്പനയിൽ ഉൾപ്പെടെയുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനും.വർഷങ്ങളായി കർഷകരുടെ കൈവശം ഇരിക്കുന്ന കൃഷി ഭൂമി പതിച്ച് നൽകുന്നതിനും തീരുമാനം എടുത്തത് നൂറുകണക്കിന് കർഷകർക്കും മലയോര മേഖലയ്ക്കും ഏറെ പ്രയോജനകരമാണ്.എന്നാൽ ചില കോൺഗ്രസ്സ് നേതാക്കളും എം.പിയും ഷോപ്പ് സൈറ്റ് പട്ടയം നല്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതിനാണ് ശ്രമിക്കുന്നത്.01.01.1977ന് മുൻപ് വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്ത് വരുന്ന കർഷകർക്ക് റവന്യൂ വനം വകുപ്പിന്റെ സംയുക്ത പരിശോധന ലിസ്റ്റിന്റെ അടിസ്ഥാനത്തിലും സി.എച്ച്.ആർ മേഖലയിലെ ഭൂമിയുടെ ഉടമസ്ഥ അവകാശം റവന്യൂ വകുപ്പിനായതിനാൽ ലാൻഡ് രജിസ്റ്റർ അടിസ്ഥാന രേഖയായി സ്വീകരിച്ച് പട്ടയം നൽകുന്നതിനാണ് 1993ൽ പ്രത്യേക ഭൂപതിവ് ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്ര അനുമതിയോടെ പട്ടയ വിതരണം ആരംഭിച്ചത്.അന്ന് കേന്ദ്രം അനുമതി നൽകിയ 28588 ഹെക്ടർ സ്ഥലത്തിൽ പഴയ ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിൽ ഉൾപ്പെടുന്ന 20633 ഹെക്ടർ സ്ഥലവും ഉൾപ്പെടുന്നതാണ്.ഈ പട്ടയ നടപടികളെ ചോദ്യം ചെയ്ത് കൊണ്ട് കേന്ദ്ര അനുമതി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടും പരിസ്ഥിതി സംഘടന ഹൈകോടതിയിലും തുടർന്ന് സുപ്രീം കോടതിയിലും നൽകിയ ഹർജികളിൽ 2009ൽ സർക്കാർ നിലപാടുകൾക്കും കർഷകർക്കും അനുകൂലമായി അന്തിമ വിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
2005ലാണ് പരിസ്ഥിതി സംഘടന സി.എച്ച്.ആർ വനഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നൽകിയത്.ഈ കേസ് നിലനിൽക്കുമ്പോൾ തന്നെയാണ് 2009 =ൽ 1993 പ്രത്യേക ഭൂപതിവ് ചട്ട പ്രകാരം നൽകിയിട്ടുള്ള പട്ടയത്തിന് ബഹു സുപ്രീം കോടതി സാധുകരണം നൽകിയത്.ഇതേ തുടർന്നാണ് 1993 റൂൾ പ്രകാരം നൽകിയിട്ടുള്ള പട്ടയങ്ങൾ കൈമാറ്റം ചെയ്യുന്നതിന് ഉള്ള തടസം സർക്കാർ ഒഴിവാക്കിയതും ഇപ്പോൾ 1993 ചട്ടപ്രകാരം കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നല്കാൻ തീരുമാനിച്ചിട്ടുള്ളതും .ഇത് സാധാരണക്കാരായ ജങ്ങൾക്ക് ഏറെ പ്രയോജനകരമാണ്.മാത്രമല്ല കോടതിയിൽ നിൽനിൽക്കുന്ന കേസിൽ സി.എച്ച്.ആറിലെ ഭൂമി റവന്യൂ ഭൂമി ആണെന്ന് കേരള സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇടതുപക്ഷ സർക്കാർ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അനാവശ്യ ചർച്ചകളിലേക്ക് വഴി തിരിച്ച് വിടുന്നതിനും ജില്ലയിലെ ഭൂരിഭാഗം കോൺഗ്രസ്സ് നേതൃത്വവും സർക്കാർ നടപടിയെ അനുകൂലിക്കുമ്പോഴും ചിലർ മാത്രം എല്ലാത്തിനെയും വിമർശനം നടത്തി ഉദ്യോഗസ്ഥരിലും ജനങ്ങളിലും ആശങ്ക പരത്തി മുന്നോട്ട് പോകുന്നത് ഇടുക്കിയുടെ വികസനത്തിന് തടസമാകും. കർഷകർക്ക് അനുകൂലമായ ഇത്തരം നടപടികളിൽ രാഷ്ട്രീയത്തിന് അപ്പുറം പിന്തുണയും സഹകരണവുമാണ് ആവശ്യം ഇതര ജില്ലകളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ ജില്ലയെ വനഭൂമിയാക്കാൻ ശ്രമിക്കുമ്പോൾ ജില്ലക്കാരനായ യുവ നേതാവ് തന്നെ പരിസ്ഥിതി പ്രവർത്തകർക്ക് അനുകൂലമായ പ്രസ്താവന നടത്തുന്നത് ഖേദകരമാണ് .അനാവശ്യ ഭീതി പരത്തുന്ന ഇത്തരം നിലപാടുകളെ കോൺഗ്രസ്സ് നേതൃത്വം ഇടപ്പെട്ട് ഒഴിവാക്കണം എന്നും കേരള കോൺഗ്രസ്സ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.









































































