ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഈ വർഷത്തെ ഓണക്കാലത്ത് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് ഇക്കൊല്ലം വിൽപനയിലുണ്ടായത്.
കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപനയാണ് നടന്നത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
പിന്നാലെ അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ നടന്നത് 65.25 കോടിയുടെ മദ്യമായിരുന്നു.
ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തെ വില്പന 126.01 കോടിയായിരുന്നു. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇത് മറികടന്നു.
ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്ത് വിൽപന നടന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി.
ഈ വർഷത്തെ മദ്യവിൽപനയുടെ കണക്ക്
ഓഗസ്റ്റ് 25 –66.88 കോടി
ഓഗസ്റ്റ് 26 –64.61 കോടി
ഓഗസ്റ്റ് 27 –73.75 കോടി
ഓഗസ്റ്റ് 28 –55.61 കോടി
ഓഗസ്റ്റ് 29 –80.41 കോടി
ഓഗസ്റ്റ് 30 –85.54 കോടി
ഓഗസ്റ്റ് 31 –74.99 കോടി
സെപ്റ്റംബർ 2 –90.43 കോടി
സെപ്റ്റംബർ 3 –96.52 കോടി
സെപ്റ്റംബർ 4 –137.64 കോടി
സെപ്റ്റംബർ 6 –94.36 കോടി













































































