വാഴൂർ സോമന്റെ നിര്യാണം തീരാനഷ്ടം: മന്ത്രി കെ രാജൻ

കേരളത്തിലെ പ്രധാനപ്പെട്ട തൊഴിലാളി സമരഭൂമിയിലെ ഉജ്വല അധ്യായമായിരുന്നു വാഴൂർ സോമൻ എന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ.
എംഎൽഎ ആയിരുന്നത് ഇപ്പോഴാണെങ്കിലും, പീരുമേട് മണ്ഡലത്തിലെയും ഇടുക്കി ജില്ലയിലെയും വികസന കാര്യങ്ങളിൽ നേരത്തേ മുതൽ ഇടപ്പെട്ടിരുന്ന ഒരു പ്രവർത്തന മികവും സംഘടനാ പാഠവവും എംഎൽഎ ആയ ശേഷവും തുടർച്ചായി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും തൊഴിലാളികളുടെയും, പ്രത്യേകിച്ച് ഇടുക്കിയിലെയും പീരുമേട്ടിലെയും ജനങ്ങളുടെയും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള വലിയ ശബ്ദമുയർത്താൻ ഒരു മടിയും കാണിക്കാത്ത നേതാവായിരുന്നു സോമേട്ടൻ.
ഇന്നലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഇടുക്കി ജില്ലയുടെ റവന്യൂ അസംബ്ലിക്കു വേണ്ടിയാണ് അദ്ദേഹം എത്തിചേർന്നത്. ഉച്ചക്ക് ഒരുമിച്ച് ഭക്ഷണം കഴിച്ചു. വളരെ ആവേശ പൂർവമാണ് മണ്ഡലത്തിലെയും ജില്ലയിലെയും പ്രശ്നങ്ങൾ അവതരിപ്പിച്ചത്.
യോഗം ആരംഭിച്ചപ്പോൾ തന്നെ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് അര നൂറ്റാണ്ടിനു ശേഷം പരിഹാരം ഉണ്ടാക്കിയ ഒരു സർക്കാരാണിത്. ചട്ടങ്ങൾ ഉടനെ ഇറങ്ങുമെന്ന റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം ആഹ്ലാദകരമാണ് എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്.
ജാതി സർട്ടിഫിക്കറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നിയമസഭയിൽ ഉന്നയിച്ച സബ്മിഷൻ്റെ അടിസ്ഥാനത്തിൽ റവന്യൂ, പട്ടികജാതി/പട്ടികവർഗ, നിയമ മന്ത്രിമാർ നടത്തിയ യോഗത്തെ കുറിച്ചും വാചാലനായി. ജില്ലയിലെ പട്ടയ പ്രശ്നങ്ങളിലടക്കം വളരെ സുദീർഘമായ സംസാരമാണ് വാഴൂർ സോമൻ നടത്തിയത്.
നിരവധി ത്യാഗങ്ങൾ, മർദനങ്ങൾ ഉൾപ്പെടെ നേരിടേണ്ടി വന്നപ്പോഴും ഉറച്ചു നിന്ന ധീരനായ സഖാവാണ് വാഴൂർ സോമൻ. വിദ്യാർത്ഥി കാലം മുതൽക്കേ ഒരു ജേഷ്ഠ സഹോദരൻ എന്ന നിലയിൽ ഉറ്റ ബന്ധമായിരുന്നു സോമേട്ടനുമായി ഉണ്ടായിരുന്നത്. വലിയ നഷ്ടമാണ് ഈ വിയോഗം ഉണ്ടാക്കിയത്. പ്രത്യേകിച്ച് ഇടുക്കിയിലെ തോട്ടം തൊഴിലാളികൾക്ക്, പീരുമേട്ടിലെ ജനങ്ങൾക്ക്. അവരുടെ പ്രശ്നങ്ങളിൽ സന്ധിയില്ലാതെ ഇടപെട്ടിരുന്ന ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.









































































