ഭീകരവാദത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരതക്കെതിരെ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ- ബ്രസീൽ സഹകരണം ആഴത്തിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതീകമാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങൾക്കും സമാനമായ ചിന്താഗതിയാണുള്ളതെന്നും ബ്രസീൽ പ്രസിഡൻറിനെ കണ്ട ശേഷം മോദി പ്രതികരിച്ചു.
ഭീകരവാദത്തെയും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെയും ശക്തമായി എതിർക്കുന്നു എന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വ്യക്തമാക്കി. ബ്രിക്സ് അംഗരാജ്യങ്ങൾ അംഗീകരിച്ച പ്രസ്താവനയിൽ ഈ വിഷയം ഉണ്ടായിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം പാടില്ല അതിനെ ചെറുക്കണം എന്ന നിലപാടും രാജ്യങ്ങൾ സ്വീകരിച്ചു. ഇന്ത്യയും ബ്രസീലും തമ്മിൽ ആറ് കരാറുകളിലാണ് ഒപ്പുവെച്ചിട്ടുള്ളത്. ഭീകര വിരുദ്ധ നടപടികൾ, എ ഐ, കാർഷിക ഗവേഷണം, തുടങ്ങിയ മേഖലകളിലാണ് കരാറുകൾ. ബ്രസീൽ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി മോദി നമിബിയയിലേക്ക് തിരിച്ചു.
മോദി കഴിഞ്ഞ ദിവസം ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലേക്ക് എത്തിയത്. വലിയ രീതിയിലുള്ള വരവേൽപ്പാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസിഡന്റ് ലുല ഡ സിൽവ സമ്മാനിച്ചു.









































































