സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകൾ തുറന്നു


സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും വീടുകൾ തകർന്നു. കനത്ത കാറ്റിൽ ഇടുക്കി തൊപ്പിപ്പാളയിൽ വീടിന്റെ മേൽക്കൂര പറന്നു പോയി. മഴ ശക്തമായതോടെ കോഴിക്കോട് മാവൂർ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കനത്തമഴയിൽ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.
ദേശീയപാതയിൽ കോഴിക്കോട് വടകരയിൽ വിള്ളൽ. കണ്ണൂർ കുപ്പത്തും വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല. മഴക്കാലം നേരത്തെയെത്തിയതിനാൽ വാർഷിക അറ്റകുറ്റപണി നടത്താനായില്ലെന്നാണ് ജലസേചന വകുപ്പിന്റെ വിശദീകരണം. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഇടുക്കി മലങ്കര ഡാമിന്റെ ഒരു ഷട്ടർ തകരാറിനെ തുടർന്ന് ഉയർത്താൻ കഴിഞ്ഞില്ല.
സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും.