ഉറിയിൽ പാക് ഷെല്ലാക്രമണം തുടരുന്നു; 45 കാരി കൊല്ലപ്പെട്ടു

വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഷെല്ലാക്രമണം തുടരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം തുടങ്ങിയത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.മൊഹുറയ്ക്ക് സമീപം റസേർവാനിയിൽ നിന്ന് ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന വാഹനം ഷെല്ലിൽ ഇടിച്ചായിരുന്നു മരണം. റസേർവാനിയിൽ താമസിക്കുന്ന നർഗീസ് ബീഗം ആണ് പാക് ഷെല്ലാക്രമണത്തിൽ മരിച്ചത്.
കുടുംബത്തോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാഹനത്തിൽ ഷെൽ പതിക്കുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ നർഗീസ് മരണപ്പെടുകകയിരുന്നു. നർഗീസിന് പുറമെ ഹഫീസ എന്ന മറ്റൊരു സ്ത്രീക്കും ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ചികിത്സയ്ക്കായി ജിഎംസി ബാരാമുള്ളയിലേക്ക് മാറ്റി. ഉറിയില്‍ അടക്കം യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് വളരെ മോശം അവസ്ഥയാണുള്ളതെന്നും നര്‍ഗീസിന്റെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച രാത്രി പാകിസ്താൻ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. എന്നാൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാ ഡ്രോണുകളും മിസൈലുകളും നിർവീര്യമാക്കി. ജയ്സാൽമറിൽ ഇന്ത്യൻ വ്യോമ പ്രതിരോധം പാക് ഡ്രോണുകൾ തടഞ്ഞു.
നിരവധി വാഹനങ്ങൾക്കും വീടുകൾക്കുമാണ് ഉറിയിൽ നടന്ന ഷെല്ലാക്രമണത്തിൽ കേടുപാട് സംഭവിച്ചിട്ടുള്ളത്. നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ജമ്മുവിൽ പുലർച്ചെ 4.15 വരെ പാകിസ്താന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായി.ഡ്രോണുകൾ ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു.കുപ്വാരയിൽ തുടർച്ചയായി വെടിവയ്പ് തുടരുകയാണ് പാകിസ്താൻ. അതിനിടെ അമൃത്സറിൽ സൈറൺ മുഴങ്ങി. പഞ്ചാബിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക് പുറപ്പെട്ടു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.













































































