രാജ്യം അതീവ ജാഗ്രതയിൽ; നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം


പാകിസ്താനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്താന്റെ ഷെല്ലാക്രമണം രൂക്ഷം. പൂഞ്ചിലെ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഓപ്പറേഷന്‍ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് ചേരും.
നിയന്ത്രണ രേഖയിലെ സാഹചര്യം സൈന്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം കര-വ്യോമ-നാവിക സേനകൾ വിലയിരുത്തി.ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേനകൾ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശം നൽകി. ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു. ജമ്മു കശ്മീരില അതിർത്തി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു.