‘9 ഭീകര കേന്ദ്രങ്ങൾ തകർത്തു, സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണം’: കേണൽ സോഫിയ ഖുറേഷി


പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കിയെന്ന് കേണൽ സോഫിയ ഖുറേഷി. ഓപ്പറേഷൻ സിന്ദൂറിലൂടെ 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, സാധാരണക്കാരുടെ ജീവന് അപകടമുണ്ടാകാത്ത രീതിയിലായിരുന്നു ആക്രമണം.
രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി.
ഏപ്രിൽ ഏഴാം തീയതി പുലർച്ചെ ഒരു മണിയോടുകൂടി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ മറുപടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ‘ഭീകരവാദ താവളങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്താൻ ചെയ്യുന്നത്. പാക് അധിനിവേശ കാശ്മീരിലും ഇതിനു വേണ്ടിയുള്ള നടപടികൾ പാകിസ്താൻ ചെയ്യുന്നുണ്ട്.ഈ താവളങ്ങൾ കണ്ടെത്തിയാണ് ഇന്ത്യ തിരിച്ചിടി നൽകിയത്.ജെയ്ഷ മുഹമ്മദിന്റെ മുസാഭ ബാദിലെ താവളം തകർത്തു..-‘കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.
സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്.സാറ്റലൈറ്റ് മാപ്പിങ്ങിലൂടെ ഇന്ത്യൻ നീക്കങ്ങളും സൈന്യം വിശദീകരിച്ചു.
‘പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും മിസ്രി പറഞ്ഞു.