‘നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ല’; കേന്ദ്രത്തിനൊപ്പം എന്ന് എം.കെ.സ്റ്റാലിൻ


പഹൽഗാം ഭീകരാക്രമണത്തിൽ നിയമസഭയിൽ പ്രതികരണം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് അദ്ദേഹംആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ. നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.