സുഖോയ് വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു, സ്ഥിരീകരിച്ച് വ്യോമസേന

അസമില്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനൂജ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 7.42ഓടെയാണ് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. വനമേഖലയില്‍ വിമാനം തകര്‍ന്ന് വീണതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഞ്ചിന്‍ തകരാറോണാ എന്നടക്കം പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് തേജസ് യുദ്ധവിമാനം അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്.സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയായിരുന്നു അപകടം ഉണ്ടായത്.
കഴിഞ്ഞ വർഷം നവംബറിൽ വ്യോമസേനയുടെ ഒരു മിഗ് 29 യുദ്ധവിമാനവും തകർന്നുവീണിരുന്നു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് യാത്ര തുടർന്ന വിമാനം ആഗ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കരഗോൽ എന്ന ഗ്രാമത്തിലെ പാടത്താണ് വിമാനം തകർന്നുവീണത്. പൈലറ്റുമാർ സുരക്ഷിതരായിരുന്നു.









































































