ചിന്താഗതി മാറ്റാം, അവളുടെ പ്രശ്നങ്ങളും സ്വപ്നങ്ങളും ചർച്ചയാക്കാം; ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകാനും ഈ ദിനം ആഹ്വാനം ചെയ്യുന്നു. ലിംഗസമത്വത്തിൽ ഇന്ത്യ 127-ാം സ്ഥാനത്താണെന്നത്, സ്ത്രീകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
കഴിവുതെളിയിച്ചവരും കരുത്തരുമായ സ്ത്രീകൾക്ക് ഇന്ത്യയിൽ ക്ഷാമമില്ല. പക്ഷേ ലിംഗവിവേചനങ്ങളില്ലാത്ത, സമത്വത്തിന്റേതായ ലോകത്തേക്ക് ഇനിയും നാം ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങളും പെൺഭ്രൂണഹത്യകളും വേതനനിരക്കിലെ അസമത്വവുമെല്ലാം ഇന്ത്യയിൽ സ്ത്രീസമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ചിലതു മാത്രം.
ന്യൂയോർക്കിലെ തുണിമില്ലുകളിൽ തൊഴിലെടുത്തിരുന്ന സ്ത്രീകൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും കുറഞ്ഞ തൊഴിൽ സമയവും വോട്ടു ചെയ്യാനുള്ള അവകാശവും ആവശ്യപ്പെട്ട് 1857 മാർച്ച് എട്ടിനു നടത്തിയ ഐതിഹാസികമായ പോരാട്ടവും, 1908 മാർച്ച് എട്ടിന് നടത്തിയ സമരവും, അവകാശങ്ങൾക്കായി നടന്ന ശബ്ദമുയർത്തലുകളുമാണ് വനിതാദിനം എന്ന ആശയത്തിലേക്ക് നയിച്ചത്. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാദിനം ഔദ്യോഗികമായി അംഗീകരിച്ചത്.
ലിംഗസമത്വത്തിൽ 146 രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോഴും 127-ാം സ്ഥാനത്താണെന്നാണ് ലോക സാമ്പത്തികഫോറത്തിന്റെ 2023ലെ റിപ്പോർട്ട്. മറ്റാരേക്കാളും പിന്നിലല്ല തങ്ങളെന്ന് സ്ത്രീകൾ എല്ലാ മേഖലകളിലും തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. തളച്ചിടപ്പേടണ്ടവർ അല്ല, ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് മുന്നേറണ്ടവരാണ് തങ്ങളെന്ന് സ്ത്രീകൾ സ്വയം തിരിച്ചറിയണമെന്നാണ് ഈ വനിതാദിനം നമ്മെ ഓർമ്മിപ്പിക്കുന്നത്.
‘ഇൻവെസ്റ്റ് ഇൻ വിമെൻ, ആക്സിലറേറ്റ് പ്രോഗസ്സ് അഥവാ സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രമേയം.













































































