ഉരഗങ്ങളുടെ പട്ടികയിലേക്ക് ഒരു ഇനം കൂടി; കണ്ടെത്തിയത് ഇടുക്കിയില്‍ നിന്ന്
കേരളത്തില്‍ പുതിയ ഇനം ഓന്തിനെക്കൂടി കണ്ടെത്തി. ഇടുക്കി കുളമാവില്‍നിന്നാണ് പുതിയ സ്പീഷിസ് ഓന്തിനെ ഗവേഷകർ തിരിച്ചറിഞ്ഞത്. വടക്കൻ കങ്കാരുഓന്ത് എന്ന പുതിയ ഇനത്തിന് ‘അഗസ്ത്യഗാമ എഡ്ജ്’ എന്നാണ് ശാസ്ത്രീയനാമം. ഇതോടെ കേരളത്തില്‍ കണ്ടെത്തിയ ഓന്തിനങ്ങളുടെ എണ്ണം 17-ആയി. പുതിയ ഇനത്തിന് പരമാവധി 30 മുതല്‍ 42 മില്ലിമീറ്റർ വരെ നീളംവരും. മറ്റു ഓന്തുകളെ പോലെ ഇവ മരം കയറില്ല. മണ്ണ്, കരിയിലകളുടെ ഇടയിലൊക്കെയാണ് വാസം. ശത്രുക്കളെ തിരിച്ചറിഞ്ഞാല്‍ രണ്ടുകാലില്‍ കരിയിലകള്‍ക്കിടയിലേക്ക് ദ്രുതവേഗത്തില്‍ ഓടിമറയും. ഇതുകൊണ്ടാണ് ഇവയ്ക്ക് കങ്കാരുഓന്ത് (Kangaroo lizard) എന്ന ഇംഗ്ലീഷ്നാമം ലഭിച്ചത്.
ലോകത്തിലെ നാനാഭാഗങ്ങളിലുള്ള പരിണാമപരമായ പ്രത്യേകതകളുള്ളതും എന്നാല്‍ ആഗോളതലത്തില്‍ വംശനാശഭീഷണി നേരിടുന്നതുമായ (evolutionarily distinct and globally endangered -edge) ജീവിവർഗങ്ങളുടെ സംരക്ഷണവും അത്തരം ജീവികളെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യുവഗവേഷകരെ എഡ്ജ് ഫെല്ലോഷിപ്പിലൂടെ സഹായിക്കുകയും ചെയ്യുന്ന സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടന്റെ എഡ്ജ് ഓഫ് എക്സിസ്റ്റൻസ് പ്രോഗ്രാമിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ ഇനത്തിന് agasthyagama edge എന്ന പേര് ശാസ്ത്രീയമായി നല്‍കിയതെന്ന് ഗവേഷക സംഘം പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജിയിലെ നാഷണല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയ ഡോ.സന്ദീപ് ദാസ്, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഗവേഷകനായ സൗനക് പാല്‍, ബാംഗ്ലൂരിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് എൻവയോണ്‍മെന്റിലെ റിസർച്ച് അസോസിയേറ്റായ സൂര്യ നാരായണൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ റിസർച്ച് അസോസിയേറ്റായ സുബിൻ.കെ, സുവോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ.മുഹമ്മദ് ജാഫർ പാലോട്,സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ എഡ്ജ് ഫെല്ലോ ആയ ഡോ.രാജ്കുമാർ കെ.പി, ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ സയന്റിഫിക് അസോസിയേറ്റായ ഡോ.ദീപക് വി എന്നിവരാണ് ഈ ഗവേഷകസംഘത്തിലുള്ളവർ.
പത്തുവർഷംമുമ്ബ് നടത്തിയ പഠനയാത്രയ്ക്കിടയിലാണ് ഇടുക്കി കുളമാവിലെ ഒരു കാട്ടരുവിയോട് ചേർന്നുള്ള റോഡരികില്‍ ഗവേഷകസംഘം വടക്കൻ കങ്കാരുഓന്തിനെ കണ്ടെത്തുന്നത്. ഒറ്റനോട്ടത്തില്‍ അഗസ്ത്യമലപ്രദേശത്ത് കണ്ടെത്തിയിട്ടുള്ള അഗസ്ത്യമല ബൈഡ്ഡോമിയാവാം എന്ന അനുമാനത്തില്‍ കാര്യമായ ശ്രദ്ധിച്ചില്ല. ഓന്തുവിഭാഗങ്ങളില്‍ ആഗോളതലത്തില്‍ വിദഗ്ധനായ ഡോ.ദീപക് വീരപ്പനുമായുള്ള ചർച്ചകള്‍ക്കുശേഷമാണ് ഇവ വ്യത്യസ്തമായ ഒരിനമാകാം എന്ന ആശയത്തിലെത്തുന്നത്.
ജനിതകപഠനത്തില്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ടെന്നും കണ്ടെത്തി. എന്നാല്‍ വർഗീകരണശാസ്ത്രത്തില്‍ രൂപശാസ്ത്രപരമായ വ്യത്യാസങ്ങള്‍ പ്രധാനമാണ്. അതിനായി ലണ്ടൻ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലും ഷിക്കാഗോ ഫീല്‍ഡ് മ്യൂസിയത്തിലും നിക്ഷേപിച്ചിട്ടുള്ള സ്പെസിമെനുകളുമായി താരതമ്യപഠനം നടത്തേണ്ടി വന്നു. ഗവേഷണവർഷങ്ങള്‍ നീളാൻ കാരണമായത് ഇതാണ്. ജർമനിയിലെ സെങ്കൻബർഗ് മ്യൂസിയത്തിന്റെ വെർട്ടിബ്രേറ്റ് സുവോളജി എന്ന ശാസ്ത്രജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇതേ പഠനത്തില്‍ അഗസ്ത്യഗാമ എന്ന ജെനുസ്സിലെ മറ്റൊരിനമായ agasthyagama beddomii യെ കാണുന്ന മറ്റുപ്രദേശങ്ങളുടെ വിവരങ്ങളും മ്യൂസിയം സ്പെസിമെനുകളില്‍നിന്നുള്ള വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സുവോളജി വിഭാഗം, സുവോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ, കേരള വന ഗവേഷണ സ്ഥാപനം, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, സെൻകെൻബർഗ് മ്യൂസിയം ജർമനി, ലണ്ടൻ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ എന്നീ സ്ഥാപനങ്ങളും പഠനത്തിന്റെ ഭാഗമായി.