പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിലുള്ള വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം


പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിലുള്ള വ്യാപാരസ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം.തലമുറകളായി ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങളെ കോടതിവിധി പ്രതികൂലമായി ബാധിക്കും.പൂപ്പാറ ആക്ഷൻ കൗൺസിൽ കോടതിയിൽ അപ്പീൽ നൽകി.പൂപ്പാറയിലെ സാധാരണക്കാരായ ജനങ്ങൾക്ക് കോടതി മാനുഷിക പരിഗണന നൽകിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് സണ്ണി പൈമ്പിള്ളി പറഞ്ഞു. ജില്ലയിലെ വ്യാപാരി സമൂഹം പൂപ്പാറയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ഒപ്പം നിലകൊള്ളും എന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പീലിൽ തീരുമാനമായില്ലെങ്കിൽ നാട്ടുകാരെ മുൻനിർത്തി വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ജനങ്ങൾ സംഘടിച്ച് എതിർത്താൽ ഒരു ഉത്തരവും നടപ്പാക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, എന്നാൽ കുടിയേറ്റക്കാരായ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് നിലപാടാണ് ഉള്ളത്.പൂപ്പാറ ടൗണിന് സമീപം പന്നിയാർ പുഴയുടെ തീരത്ത് പട്ടയം ഇല്ലാത്ത ഭൂമിയിൽ നിർമ്മിച്ച 2 കെട്ടിടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2022-ൽ ബിജെപി പ്രാദേശിക നേതൃത്വം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പൂപ്പാറയിൽ പുറമ്പോക്ക് ഭൂമിയിലൽ മറ്റ് കെട്ടിടങ്ങളും വീടുകളും ഉണ്ടെന്ന് ഈ രണ്ട് സ്വകാര്യ വ്യക്തികൾ കോടതിയെ അറിയിച്ചു. തുടർന്ന് പുറമ്പോക്ക് ഭൂമിയിലെ നിർമ്മാണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന 56 കെട്ടിടങ്ങളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഈ കയ്യേറ്റങ്ങൾ 6 ആഴ്ചക്കുള്ളിൽ ഒഴിപ്പിക്കാൻ കഴിഞ്ഞ 17ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആവശ്യമെങ്കിൽ പോലീസിന്റെ സഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.