ഇടുക്കിയിൽ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം


ഇടുക്കിയിൽ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും.ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികൾ. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളിൽ മാത്രം. ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് റവന്യൂ വകുപ്പിനാണ്. 15,570 എണ്ണം. ഇതിൽ 400 എണ്ണത്തിൽ നടപടിയെടുത്തു. കിട്ടിയതിൽ 6300 ലധികവും ചികിത്സ സഹായത്തിനും 4500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാൻ സർക്കാർ തലത്തിൽ നിന്നും ഉത്തരവുകൾ വേണം. 11,501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ 5,548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്. കിട്ടിയ 280 എണ്ണത്തിൽ 272 ഉം നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2,203 എണ്ണത്തിൽ 1,009 എണ്ണവും സിവിൽ സപ്ലൈസിലെ 506 എണ്ണത്തിൽ 137 എണ്ണവും തൊഴിൽ വകുപ്പിലെ 586 എണ്ണത്തിൽ 291 എണ്ണത്തിലും നടപടികളെടുത്തു. വനംവകുപ്പിന് ലഭിച്ച 154 പരാതികളിൽ നടപടി എടുത്തത് 91 എണ്ണത്തിൽ. ലൈഫ് ഭവന പദ്ധതിയിലുൾപ്പെടെ വീടിനായി കിട്ടിയ അപേക്ഷകളും തീർപ്പുണ്ടാക്കാൻ ബാക്കി നിൽക്കുന്നവയിലുണ്ട്. ഭൂപതിവ് നിയമ ഭേദഗതി ഗവർണർ ഒപ്പിട്ടാൽ കൂടുതൽ പരാതികൾക്ക് വേഗത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിൻ്റെ കണക്കു കൂട്ടൽ.