‘രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്ക് എത്തി, വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു’; പ്രധാനമന്ത്രി
അയോധ്യയിൽ ശ്രീരാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിർമ്മാണം നാഴികക്കല്ലെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി. രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്ക് എത്തി. വൈകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നു. ഇന്ന് ഒരു തീയതി മാത്രമല്ല ഇത് പുതിയ കാലചക്രത്തിന്റെ തുടക്കമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നീതി വ്യവസ്‌ഥ രാമന് നീതി നൽകി.
അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭാവിമാനം വീണ്ടെടുത്തു. ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവെക്കും. ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.
തൃപ്രയാർ രാമക്ഷേത്രത്തേയും പ്രധാനമന്ത്രി പരാമർശിച്ചു. രാമ നിർദേശമനുസരിച്ചാണ് ക്ഷേത്രങ്ങൾ കണ്ടത്. സാഗരം മുതൽ സരയു വരെ സന്ദർശിക്കാൻ രാമൻ തനിക്ക് അവസരം നൽകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ലയെ പ്രതിഷ്ഠിച്ചത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.
12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങി.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.









































































