മാങ്കുളത്ത് നടക്കുന്നത് വനം വകുപ്പിന്റെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
മാങ്കുളത്തിന്റെ അടിസ്ഥാന വികസനത്തിനു വേണ്ടി ത്രിതല പഞ്ചായത്തുകൾ നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ തല്ലി തകർത്തും ജനങ്ങൾക്കെതിരെ കള്ളക്കേസ് എടുത്തും ജനങ്ങളെ പീഡിപ്പിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കിരാത നടപടിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അറിയിച്ചു.
ജില്ലയിലുടനീളം വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിട്ടിരിക്കുകയാണെന്ന് ആക്ഷേപം പറയുന്ന ഇടതുപക്ഷ നേതാക്കൾ തങ്ങളുടെ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കുവാൻ തയ്യാറാവണം.
പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ പൊളിച്ചുമാറ്റുവാൻ വനം വകുപ്പിന് എന്തധികാരമാണുള്ളത്.
രാത്രികാലങ്ങളിൽ പ്രതികൾ ആണെന്ന് ആരോപിച്ചുകൊണ്ട് അറസ്റ്റിലൂടെ ജനങ്ങളെ വിരട്ടാമെന്ന് ഉദ്യോഗസ്ഥർ കരുതുന്നുണ്ടെങ്കിൽ അത് വിലപ്പോവുകയില്ല. കാട്ടാനയോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ച് പതിറ്റാണ്ടുകളായി മാങ്കുളത്ത് താമസിക്കുന്ന ജനങ്ങളെ കള്ളക്കേസിൽ കുടുക്കി പാലായനം ചെയ്യിക്കാം എന്ന് കരുതേണ്ടതില്ല. കാട്ടിലെ മൃഗങ്ങളല്ല നാട്ടിലെ ജനങ്ങൾ ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതെ ന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.
വാണിജ്യ ആവശ്യങ്ങൾക്കും അടിസ്ഥാന വികസനത്തിനും വേണ്ടി പട്ടയഭൂമിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ മുന്നറിയിപ്പ് നൽകി