അറബനമുട്ടിൽ അജയ്യരായി ഇടുക്കി


അറബനമുട്ടിൽ അജയ്യരായി ഇടുക്കി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പരിശീലകൻ പോലും ഇല്ലാതെ മൽസരിച്ച അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ A ഗ്രേഡ് നേടി വിജയ കിരീടം ചൂടി.
മാപ്പിള കലാരൂപമായ അതികഠിനമായ പരിശീലനം വേണ്ട അറബനമുട്ടിലാണ് അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ സമാനതകളില്ലാത്ത വിജയം നേടിയത്.
മലയോര ജില്ലയിൽ നിന്നും കൊല്ലത്തിന്റെ മണ്ണിലെത്തിയ വിദ്യാർത്ഥികൾ മലപ്പുറം കോഴിക്കോട് കണ്ണൂരും അടങ്ങുന്ന മാപ്പിള കലാരൂപങ്ങളുടെ ഈറ്റില്ലങ്ങളായ മലബാറിനോടാണ് പട വെട്ടേണ്ടി വന്നത്.
‘മൗലാന’ എന്നു തുടങ്ങുന്ന രീഫാഈ കുത്ത് റാത്തീബിലെ വരികളാണ് ഇവർ മത്സരത്തിനായി ഉപയോഗിച്ചത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരി രോഗത്തെ തടയാൻ മലബാറിലെ മുസ്ലിം വീടുകളിൽ അറബന മുട്ടി റാത്തീബ് അവതരിപ്പിച്ചിരുന്നു. കുത്ത്റാത്തീബും അറബനയും വീടുകളിൽ അരങ്ങേറുമ്പോൾ അഹമ്മദ് രിഫാഈ ഷെയ്ഖ് ഹാളിർ (പ്രത്യക്ഷപ്പെടുക) ആവുകയും രോഗ കാരണമായ വസ്തുക്കൾ രിഫാഈ ഷെയ്ഖ് ന്റെ ശക്തി മൂലം ആ വീട്ടിലേക്ക് വരികയില്ലെന്ന് വിശ്വസിച്ചവരായിരുന്നു അക്കാലത്തെ മാപ്പിള വിഭാഗം. അനേകം വീടുകളിൽ ഇതുപോലെ കുത്ത്റാത്തീബും അറബനയും അരങ്ങേറിയതോടെ ഇത് കൂടുതൽ ജനകീയമാവുകയും പിന്നീട് ഇതൊരു കലാരൂപമായി മാറുകയും ചെയ്തു.
അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 10 വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്
അൽഫാസ് സുബൈർ, അഷ്കർ ഷാൻ, അൻഫാസ് സിദ്ദീഖ്, ഫാറൂഖ് അബ്ദുല്ല, അസ്‌ലം ഫൈസൽ, സൽമാൻ ജബ്ബാർ, ആദിൽ, അൻഫർ യൂസഫ്, മാഹിൻ അലിയാർ, അഫിൻ ഷംസുദ്ദീൻ, സബ്സ്റ്റിറ്റ്യൂഷനായി എത്തിയ അൽത്താഫ് കെ എൻ എന്നിവരടങ്ങുന്ന ടീമാണ് ഇടുക്കി ജില്ലയെ വിജയത്തിൽ എത്തിച്ചത്.
ഇവർ സ്കൂൾതലത്തിൽ മത്സരിക്കുവാൻ തയ്യാറായെങ്കിലും ഇടുക്കി പോലുള്ള ഒരു പ്രദേശത്ത് പരിശീലനത്തിനായി അറബനമുട്ടിൽ വിദഗ്ധനായ ഒരു പരിശീലകനെ ഈ കുട്ടികൾക്ക് ലഭിച്ചില്ല
എന്നാൽ മത്സരിക്കണമെന്ന അതിയായ ആഗ്രഹം മനസുകളിൽ നിറഞ്ഞതോടെ പരിശീലകൻ ഇല്ലാത്തത് ഇവർക്ക് വെല്ലുവിളിയായി മാറിയില്ല
ഈ വിദ്യാർത്ഥികളുടെ നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും മുന്നിൽ വിജയം അനായാസമായി
പരിശീലന കാലയളവിൽ ഒരു മത്സരാർത്ഥിക്ക് സാരമായി പരിക്കുപറ്റിയിരുന്നു.
എന്നാൽ കഠിനപ്രയത്നത്തിലൂടെ ടീമംഗത്തെ മാറ്റാതെ തന്നെ ഇവർ മത്സരത്തിന് എത്തുകയായിരുന്നു.
അടിമാലിയിൽ നടന്ന സബ്ജില്ലാ മത്സരത്തിലും കട്ടപ്പനയിൽ നടന്ന ജില്ലാതല മത്സരത്തിലും ഇവർ വിജയം ചൂടിയതോടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചു.
സ്കൂൾ അധികൃതരും പിടിഎയും ശക്തമായ പിന്തുണ നൽകി കൂടെ നിന്നതും ഇവർക്ക് പിൻബലമായി.
വൈകിട്ട് മൂന്നുമണിക്ക് തുടങ്ങേണ്ട മത്സരം രാത്രി 11 മണിക്കാണ് പൂർത്തിയാക്കാനായത്
അടിമാലി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും വ്യത്യസ്ത ഇനങ്ങളിലായി രണ്ട് ടീമുകൾ മാത്രമാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. ഈ രണ്ട് ടീമുകളും എ ഗ്രേഡ് നേടി ഇടുക്കി ജില്ലയ്ക്ക് വേണ്ടി വിജയ കിരീടം ചൂടുകയായിരുന്നു