ബോധി പുരസ്കാരം സുനിൽ പി. ഇളയിടത്തിന്


കാഞ്ചിയാർ ബോധി ഗ്രന്ഥശാല നൽകുന്ന ബോധിപുരസ്കാരം പ്രശസ്ത ചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിന്. പതിനോരായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും പ്രശസ്തിപത്രവും വെങ്കല ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. കാഞ്ചിയാർ രാജൻ, കെ.ആർ രാമചന്ദ്രൻ, മോബിൻ മോഹൻ, ജയിംസ് പി ജോസഫ്, കെ.ജയചന്ദ്രൻ എന്നിവരടങ്ങുന്ന പുരസ്കാര നിർണയസമിതിയാണ് സാംസ്കാരിക രംഗത്തെ ധൈഷണികമായ ഇടപെടലുകൾ പരിഗണിച്ച് ഐക്യകണ്ഠേന സുനിൽ പി. ഇളയിടത്തിനെ തെരഞ്ഞെടുത്തത്.
ഗ്രന്ഥശാലയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 21 ന് നടക്കുന്ന ബോധി സാംസ്കാരികോത്സവത്തിൽ വച്ച് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരം സമർപ്പിക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന സംസ്കാരികോത്സവത്തിൽ വിവിധ സെഷനുകളിലായി പ്രമുഖ കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കവിയരങ്ങ്, തെരുവോര ചിത്രരചന, സെമിനാറുകൾ, അനുസ്മരണങ്ങൾ, പുസ്തക ചർച്ചകൾ, സുവനീർ പ്രകാശനം തുടങ്ങി നിരവധി പരിപാടികളാണ് അനുബന്ധമായി നടക്കുന്നത്.
അക്ഷരങ്ങൾ ആയുധമാക്കിയ ബോധിയുടെ ഇരുപത്തിയഞ്ച് വർഷങ്ങൾ ശ്രദ്ധേയങ്ങളായ സാംസ്കാരിക ഇടപെടലുകളുടേതു കൂടിയാണ്. മികച്ച സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാനും ഒട്ടേറെ പ്രതിഭകളെ കലാസാഹിത്യ സാംസ്കാരിക രംഗത്ത് വാർത്തെടുക്കാനും ഗ്രന്ഥശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പുരസ്കാരമായി ബോധി പുരസ്കാരം മാറിയിട്ടുണ്ട്. തന്നെ
വാർത്താ സമ്മേളനത്തിൽ
മോബിൻ മോഹൻ കാഞ്ചിയാർ രാജൻ ജയിംസ് പി ജോസഫ് കെ.പി.സജി ടി.കെ.രാമചന്ദ്രൻ ഷേണായി ടി.എസ് രാജേന്ദ്രൻ