ലോക്‌ഡൗണിൽ വരുമാനംനിലച്ച കുടുംബങ്ങൾക്ക് സൗജന്യമായി കപ്പ എത്തിച്ചുനൽകി വൈദികൻ
നെടുങ്കണ്ടം : കോവിഡും ലോക്‌ഡൗണുംമൂലം ദുരിതം അനുഭവിക്കുന്ന നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബങ്ങൾക്ക് നാല് കിലോ കപ്പവീതം സൗജന്യമായി എത്തിച്ചുനൽകി വൈദികൻ. നെടുങ്കണ്ടത്തെ മേഴ്‌സി ഹോമിന്റെ ചുമതല വഹിക്കുന്ന ഫാ.അലക്‌സാണ്ടർ കുരീക്കാട്ടിലാണ് 1000 കിലോ കപ്പ 250 കുടുംബങ്ങൾക്ക് എത്തിച്ചുനൽകിയത്. രണ്ട് പ്രളയത്തിന് ശേഷം കോവിഡും ഇടുക്കിയിൽ പിടിമുറുക്കുമ്പോൾ കുടിയേറ്റക്കാല കൂട്ടായ്മയിലൂടെ പ്രതിരോധം തീർക്കുകയാണ് മലയോര ജനത. വാർഡിൽ 800 കുടുംബങ്ങളാണുള്ളത്. ലോക്‌ഡൗൺമൂലം വരുമാനം നിലച്ച 200 കുടുംബങ്ങൾ പട്ടിണിയിലായിരുന്നു.
ലോക്ഡൗൺ നീട്ടിയതതോടെ സ്ഥിതി ദുഷ്‌കരമായി. കോവിഡ് ബാധിതരായ 28 കുടുംബങ്ങളും വാർഡിലുണ്ട്. പട്ടിണി രൂക്ഷമായെന്ന് ചില കുടുംബാംഗങ്ങൾ വാർഡ് മെമ്പർ സുരേഷ് പള്ളിയാടിയെ അറിയിച്ചു. ഇതോടെ മെമ്പർ ആദ്യഘട്ടത്തിൽ 100 കിലോ കപ്പ എത്തിച്ച് വിതരണം ചെയ്‌തെങ്കിലും അർഹരായവർക്കെല്ലാം നൽകാൻ തികഞ്ഞില്ല. തുടർന്ന് മെമ്പർ ഫാ.അലക്‌സാണ്ടർ കുരീക്കാട്ടിലിനെ സമീപിക്കുകയായിരുന്നു.
ഉടൻ തന്നെ വൈദികൻ ഇടപെട്ട് മഞ്ഞപ്പെട്ടിയിൽനിന്നു 1000 കിലോ കപ്പ ഇടപാടാക്കി. സുരേഷ് പള്ളിയാടിയും വാർഡിലെ റാപിഡ് റെസ്‌പോൺസ് ടീം എന്നിവരടങ്ങിയ സംഘമാണ് മഞ്ഞപ്പെട്ടിയിലെ കൃഷിയിടത്തിൽനിന്നു കപ്പ വിളവെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടുകളിൽ കപ്പ എത്തിച്ചുനൽകിത്തുടങ്ങി. അടുത്ത ദിവസം കൂടുതൽ കുടുംബങ്ങളിൽ ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിക്കുമെന്നും സുരേഷ് പള്ളിയാടി അറിയിച്ചു.