വീണ്ടും തലക്കെട്ടാകുന്ന ഏക സിവിൽ കോഡ് ; എവിടെ തുടങ്ങിയതാണ് ഈ ചർച്ചകൾ


മുത്തലാഖിനെ വിമർശിച്ചും രാജ്യത്ത് ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നതോടെ ഏക സിവിൽ കോഡ് വിഷയം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞിരുന്നു. ഏക സിവിൽ കോഡ് ആണ് ഇതിനൊരു പരിഹാരം എന്ന് പറഞ്ഞ മോദി, അതിനെ എതിർക്കുന്ന കേന്ദ്രങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
*എവിടെ തുടങ്ങിയതാണ് ഏക സിവിൽ കോഡ് ചർച്ചകൾ*
ഏക സിവിൽ കോഡിനെ സംബന്ധിച്ച ചർച്ചകൾക്ക് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. 1948 -ൽ ഇന്ത്യൻ ഭരണഘടനക്ക് രൂപം കൊടുക്കുമ്പോൾ, ബഹുസ്വരതയുടെ മൂല്യങ്ങളെ അതിന്റെ അന്തസ്സത്തയിലേക്ക് ലയിപ്പിച്ചു ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിടെ ഒരു സാമൂഹിക പരിഷ്‌കാരം ചർച്ചയിലേക്ക് ഉയർന്നു വന്നു. അതിനെച്ചൊല്ലി കോൺസ്റിറ്റുവന്റ് അസംബ്ലിയിൽ അഭിപ്രായ ഭിന്നതകളുണ്ടായി. മാസങ്ങളോളം അവർ അതിന്റെ പേരിൽ ചർച്ചകൾ നടത്തി. എന്നിട്ടും ഒരു സമന്വയത്തിലേക്ക് എത്തിച്ചേരാൻ സഭാംഗങ്ങൾക്ക് സാധിച്ചില്ല. ഒടുവിൽ അവർ ആ ഒരു കാര്യത്തിൽ മാത്രം വിട്ടുവീഴ്ചക്ക് തയ്യാറായി. ആ പരിഷ്‌കാരം അന്നുമുതൽക്കേ അറിയപ്പെടുന്നത് യൂണിഫോം സിവിൽ കോഡ് അഥവാ ഏക സിവിൽ കോഡ് എന്നാണ്.
അക്കാലത്ത് വിവിധ മതങ്ങളിൽ അതാതിന്റെ സംഹിതകളെ ആധാരപ്പെടുത്തിക്കൊണ്ട് വെവ്വേറേ നിലനിന്നിരുന്ന വ്യക്തിനിയമങ്ങളെ അസാധുവാക്കി, പൊതുവായ സിവിൽ നിയമങ്ങൾ കൊണ്ടുവരിക എന്നതായിരുന്നു യൂണിഫോം സിവിൽ കോഡിന്റെ ലക്ഷ്യം. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദത്ത് തുടങ്ങിയ നിർണായകമായ പല വ്യവഹാരങ്ങളും ഏക സിവിൽ കോഡിന്റെ പരിധിയിൽ പെട്ടിരുന്നു. എന്നാൽ, ഇങ്ങനെ ഒന്നിനെക്കുറിച്ച് രാജ്യം ആദ്യമായി ചിന്തിച്ച അന്നുതന്നെ ശക്തമായ എതിർപ്പാണ് സാംഹൂഹത്തിൽ നിന്ന് ഹിന്ദു -മുസ്ലീം ഭേദമെന്യേ ഉയർന്നു വന്നത്.
തങ്ങളുടെ പ്രമാണിത്തം സിവിൽ കോഡ് വന്നാൽ തകർന്നു പോകുമെന്ന ഭയത്താൽ എല്ലാ മതങ്ങളിലെയും പൗരോഹിത്യം ഏക സിവിൽ കോഡിനെ നഖശിഖാന്തം എതിർത്ത്. അത് മത സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണ് എന്ന് വിളിച്ചു പറഞ്ഞ അവർ നടപ്പിലാക്കിയാൽ നാട് കത്തുമെന്നു ഭീഷണിപ്പെടുത്തി. പ്രതിഷേധങ്ങൾ ഉയർന്നതോടെ ഏക സിവിൽ കോഡ് ഓപ്‌ഷണലാണ് എന്ന നിലപാടിലേക്ക് അസംബ്ലി മാറി. ആർട്ടിക്കിൾ നാല്പത്തിനാലിലെ ഡയറക്റ്റീവ് അഥവാ നിർദേശക തത്വങ്ങളിൽ പറയുന്നത് ‘The State shall endeavour to secure for the citizens a uniform civil code throughout the territory of India’ എന്നാണ്. ഇങ്ങനെ ഒരു നിയമ പരിഷ്കാരത്തിന് ഇന്ത്യയുടെ ആത്മാവ് തയ്യാറാവും വരെ അത് നീട്ടി വെക്കപ്പെടുന്നു. അവതരിപ്പിക്കപ്പെട്ടിട്ട് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും, ഇന്നും ഏക സിവിൽ കോടി ചർച്ചകളിൽ നിറയുകയാണ്. ഏക സിവിൽ കോഡ് എന്ന സങ്കല്പതിന് പ്രധാനമായും അന്ന് പിന്തുണ കിട്ടുന്നത് ഭരണഘടനാ ശില്പി ഭീംറാവു അംബേദ്കറിൽ നിന്ന് തന്നെയാണ്. പക്ഷെ ജനഹിതം മനസ്സിലായ നെഹ്‌റു, ഇന്ത്യൻ യൂണിയനിലെ പ്രജകൾക്ക് അവ പാലിക്കാനുള്ള പക്വത വരുംവരെ ഏക സിവിൽ കോഡ് നിയമമാക്കേണ്ടതില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അമ്പതുകളിൽ ഹിന്ദുകോഡ് ബില്ലുകൾ കൊണ്ടുവന്ന് നെഹ്‌റു അതിനുവേണ്ട നിലമൊരുക്കാൻ ശ്രമിച്ചു.
പിന്നീട്, എൺപതുകളിൽ പ്രസിദ്ധമായ ഷാബാനു കേസിലെ വിധിക്കും ഓർഡിനൻസിനും ശേഷം യൂണിഫോം സിവിൽ കോഡ് വീണ്ടും തലക്കെട്ടുകളിലേക്ക് തിരികെ വന്നു. നാല്പതു വർഷത്തെ ദാമ്പത്യം തലാഖിലൂടെ അവസാനിപ്പിച്ച ബാനുവിന്റെ ഭർത്താവ്, മൂന്നുമാസത്തെ ജീവനാംശം മാത്രം അവർക്ക് നൽകാൻ ചൂണ്ടിക്കാണിച്ചത് നാട്ടിലെ മുസ്ലിം വ്യക്തി നിയമങ്ങൾ. ഇതിനെതിരെ കോടതിയെ സമീപിച്ച ബാനു പരമോന്നത നീതിപീഠം വരെയും പോരാടി തനിക്ക് അനുകൂലമായ അന്തിമവിധി നേടിയെടുത്തു. ഈ സുപ്രീം കോടതി വിധിക്കെതിരെ അന്ന് നാട്ടിലെ മുസ്ലിം സംഘടനകൾ പ്രതിഷേധിച്ചു. അന്ന് അധികാരത്തിലിരുന്ന രാജീവ് ഗാന്ധി ഗവൺമെൻറ് , 1986 -ൽ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്റ്റ് എന്ന പേരിൽ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവന്ന് ഷാബാനു കേസിലെ അന്തിമ വിധിയെ അട്ടിമറിച്ചു. ജീവനാംശം തൊണ്ണൂറു ദിവസത്തേക്ക് നൽകിയാൽ മതി എന്ന് ആ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ടു.
അതിനു ശേഷം നിരവധി ഷാബാനുമാർ വ്യക്തിനിയമങ്ങളിൽ നീതി തേടി സുപ്രീം കോടതി സമക്ഷം എത്തുന്നത് നമ്മൾ കണ്ടു. പരശ്ശതം കേസുകൾ ഉണ്ടായി വന്നിട്ടും, ഏക സിവിൽ കോഡ് യാഥാർഥ്യമാക്കാൻ ഒരു ഗവണ്മെന്റിനും ശേഷിയുണ്ടായില്ല. തൊണ്ണൂറുകൾ മുതൽക്കിങ്ങോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളുടെയും പ്രകടനപത്രികയിൽ തന്നെ ബിജെപി സ്ഥിരം നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന്, ഏക സിവിൽ കോഡ് ആയിരുന്നു. അധികാരത്തിൽ തുടരുന്ന ഒൻപതാം വർഷവും ബിജെപി ആവർത്തിക്കുന്നത് എത്രയും പെട്ടന്ന് അത് നടപ്പിൽ വരുത്തും എന്നുതന്നെയാണ്. ഏക സിവിൽ കോഡ് നടപ്പിലായാൽ അത് ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവകാശങ്ങൾ ഹനിക്കാൻ വേണ്ടി പ്രയോജനപ്പെടുത്തപ്പെടും എന്ന ആശങ്കയാണ് അസദുദ്ദീൻ ഒവൈസിയെപ്പോലെ ഉള്ള വിമർശകർക്കുള്ളത്, വടക്കുകിഴക്കൻ ഇന്ത്യയിലെ ഗോത്രവർഗങ്ങൾ വരെ ഇതിനെ ഭൂരിപക്ഷ ഗൂഢാലോചന എന്നാണ് വിളിക്കുന്നത്.
ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പിൽ വന്നിട്ടുള്ളത് ഒരേയൊരു സംസ്ഥാനത്ത് മാത്രമാണ്. ഗോവ. അവിടെ നിലവിലുള്ളത് പോർച്ചുഗീസ് കോളനി ഭരണകാലത്തുള്ള പൊതു സിവിൽ കോഡ് ആണ്. അങ്ങനെ, വലിയൊരു ചരിത്രം തന്നെ പിന്നിലുള്ള, നെടുനീളൻ തർക്കങ്ങൾക്കും സംവാദങ്ങൾക്കും സാധ്യതകളുള്ള ഒരു വിഷയത്തെയാണ്, കേവലം ഒരു പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, വീണ്ടും ജനമധ്യത്തിലേക്ക് എടുത്തിട്ടിട്ടുള്ളത്.