14 വയസുകാരനെ എഞ്ചിനീയറായി കമ്പനിയില്‍ ജോലിക്കെടുത്ത് ഇലോണ്‍ മസ്ക്


ന്യൂയോര്‍ക്ക്: പ്രായമെന്നത് വെറും സംഖ്യയാണെന്ന് ഓർമപ്പെടുത്തുകയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് കമ്പനിയായ സ്പേസ് എക്സിലെ യുവ എഞ്ചിനീയര്‍. നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ , അതെന്തിന് വേണ്ടിയായാലും വിട്ട് കൊടുക്കില്ല എന്നുറപ്പാണെങ്കിൽ അതൊരിക്കൽ നിങ്ങളെയും തേടിയെത്തുമെന്നാണ് എലോൺ മസ്കിന്റെ സ്പേസ് എക്സിലെ പ്രായം കുറഞ്ഞ എൻജീനിയറായ 14 കാരനായ കൈറൻ ക്വാസി നമ്മെ ഓർമിപ്പിക്കുന്നത്.
സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡ് നേടിയ വ്യക്തിയും കൈറനാണ്. ലോകത്തിലെ തന്നെ ‘ഏറ്റവും ബെസ്റ്റ്, ബ്രൈറ്റെസ്റ്റ്, സ്മാര്ട് എൻജിനീയറെ’ തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെയാണ് ഔദ്യോഗികമായി സ്പേസ് എക്സ് ഈ വിവരം പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കൈറൻ ശാസ്ത്ര സാങ്കേതിക വിദ്യകളോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസായപ്പോഴേക്കും വ്യക്തമായി വാചകങ്ങൾ സംസാരിച്ചു തുടങ്ങിയിരുന്നു.
കിൻഡർ ഗാർഡനിലെ കുട്ടികൾക്ക് റേഡിയോയിൽ കേട്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും കൈറന് മിടുക്കുണ്ടായിരുന്നു. ഒൻപതാം വയസിലാണ് കാലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്യുണിറ്റി കോളേജിൽ പഠനത്തിനെത്തുന്നത്. എഐ റിസേർച്ച് ഫെലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പുമായാണ് 2019ൽ സാന്താ ക്ലാര സർവകലാശാലയിൽ ചേർന്നത്. അവിടെ ചേർന്നതിന് പിന്നാലെ കോളജ് വിദ്യാർത്ഥികൾക്ക് കൈറൻ ക്ലാസെടുത്തു തുടങ്ങി. 2022ലാണ് സാന്താ ക്ലാര സർവകലാശാലയിൽ മുഴുവൻ സമയ പഠനത്തിനായി ചേരുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം അതായത് 14-ാം വയസിലാണ് കമ്പ്യൂട്ടർ സയൻസിലും എൻജീനീയറിങ്ങിലും ബിരുദം നേടുന്നത്.
കൈറൻ നിസാരനല്ല. ലോകമെമ്പാടുമുള്ള ശാസ്ത്ര കോൺഫറൻസുകളിലും ഇവന്റുകളിലും കൈറൻ സംസാരിച്ചിട്ടുണ്ട്. യുവ ശാസ്ത്രഞ്ജനെന്ന നിലയിൽ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സ്പേസ് എക്സിൽ എത്തിച്ചേർന്നതിലുള്ള ഉത്സാഹത്തിലാണ് താനെന്നാണ് കൈറൻ ലിങ്ക്ഡ് ഇന്നിൽ കുറിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ ഭാഗമാകാനും ബഹിരാകാശ പര്യവേക്ഷണം എന്ന മനുഷ്യരാശിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുമുള്ള കാത്തിരിപ്പിലാണ് താനെന്നും കൈറൻ പറഞ്ഞു.