അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക്; നിരീക്ഷിച്ച് കേരള തമിഴ്നാട് വനംവകുപ്പുകൾ


കുമളി. വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട പ്രദേശത്ത് നിന്ന് അരിക്കൊമ്പൻ നിലവിൽ ഏഴ് കിലോ മീറ്റർ അകലെയാണ്.
അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
മയക്കത്തിൽ നിന്ന് വിട്ടുവന്ന അരിക്കൊമ്പന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
അതേസമയം തമിഴ്നാട് വനമേഖലയിലേക്ക് കടന്നാൽ ചിന്നക്കനാലിന് സമാനമായ തോട്ടം മേഖലയാണ്. അതിനാൽ തന്നെ തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.തമിഴ്നാട് വന മേഖലയിൽ എത്തിക്കഴിഞ്ഞാൽ അവിടുന്ന് തുരത്തി ഓടിക്കാനുള്ള സർവ്വ സന്നാഹങ്ങളുമായി തമിഴ്നാട് വനം വകുപ്പ് തയ്യാറെടുത്തുകഴിഞ്ഞു.
ശനിയാഴ്ച അർധരാത്രിയോടെ കുമളിയിലെത്തിച്ച ആനയെ പുലർച്ചെ അഞ്ചരയോടെയാണ് വനത്തിലേക്ക് വിട്ടത്. ദേഹത്ത് കണ്ടെത്തിയ നിസാര പരിക്കുകൾ ഒഴിച്ചു നിർത്തിയാൽ ആനക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ആന സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തും വരെ നിരക്ഷണം തുടരുകയാണ് ഉദ്യോഗസ്ഥർ. പതിമൂന്ന് മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പൻ സുരക്ഷിത കേന്ദ്രത്തിലെത്തിയത്.